തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിൽ വി.ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു.
ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി വീണ്ടും ജോയിയെ മത്സരിപ്പിക്കുന്നത് എന്തിനെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ വിമർശനം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ട ധാരണ തെറ്റിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് തീരുമാനം.
അങ്ങനെയാണ് ജോയിയെ സ്ഥാനാർത്ഥിയാകുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. വർക്കല എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ജോയ് സ്ഥാനാർത്ഥിയായി. തോറ്റതിന് പിന്നാലെ സെക്രട്ടറി പദത്തിൽ തുടർന്നു.
ഇതിന് പിന്നാലെയാണ് വര്‍ക്കലയിൽ വീണ്ടും മത്സരിക്കുന്നത്. ജോയി മത്സരിക്കുന്നതിനാൽ എ.എ.റഹിമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി.



