വാഷിങ്ടൺ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ഉപരോധമേർപ്പെടുത്തി യുഎസ്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കു തടയാൻ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി. വെള്ളിയാഴ്ചയാണ് കൊളംബിയൻ പ്രസിഡൻ്റിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ അമേരിക്കയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.
അമേരിക്കൻ നടപടിയെ അതേഭാഷയിൽ പെട്രോ പ്രതികരിച്ചു. “പതിറ്റാണ്ടുകളായി മയക്കുമരുന്ന് കടത്തിനെതിരെ ഫലപ്രദമായി പോരാടുന്ന എനിക്ക്, നമ്മൾ വളരെയധികം സഹായിച്ച ഒരു സമൂഹത്തിന്റെ സർക്കാരിൽ നിന്ന് ഈ നടപടി ലഭിക്കുന്നത് ഒരു വിരോധാഭാസമാണ്. ഇത് പൂർണമായ വിരോധാഭാസമാണ്, എന്നാൽ ഒരു കാൽ പോലും പിന്നോട്ടില്ല, ഒരിക്കലും മുട്ടുകുത്തില്ല.” – എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
പ്രസിഡന്റ് ഗുസ്താവോ പെട്രോ അധികാരത്തിൽ വന്നശേഷം കൊളംബിയയിലെ കൊക്കയ്ൻ ഉത്പാദനം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പ്രസ്താവനയിലൂടെ ആരോപിച്ചു. “ഉത്പാദിപ്പിക്കുന്ന ലഹരിമരുന്ന് അമേരിക്കയിലേക്ക് ഒഴുകിയെത്തുകയും അമേരിക്കക്കാരെ വിഷലിപ്തമാക്കുകയും ചെയ്യുന്നു. പ്രസിഡന്റ് പെട്രോ മയക്കുമരുന്ന് സംഘങ്ങൾക്ക് വളരാൻ അനുമതി നൽകുകയും ഈ പ്രവർത്തനം തടയാൻ വിസമ്മതിക്കുകയും ചെയ്തു. ഇന്ന്, പ്രസിഡന്റ് ട്രംപ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനും നമ്മുടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് ഞങ്ങൾ സഹിക്കില്ലെന്ന് വ്യക്തമാക്കാനും ശക്തമായ നടപടി സ്വീകരിക്കുന്നു” – എന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു.
അമേരിക്കയിലേക്കുള്ള ലഹരിമരുന്ന് ഒഴുക്ക് തടയുന്നതിൽ പെട്രോ പരാജയപ്പെട്ടുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഗുസ്താവോ പെട്രോ നിയമവിരുദ്ധ ലഹരിമരുന്ന് നേതാവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പെട്രോയെ “നിയമവിരുദ്ധ മയക്കുമരുന്ന് നേതാവ്” എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. വെനസ്വേലയ്ക്ക് സമീപത്തെ ഒരു ബോട്ട് ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ആക്രമണത്തെ ‘കൊലപാതകം’ എന്ന് പെട്രോ വിശേഷിപ്പിച്ചിരുന്നു. ഒരു സാധാരണ കുടുംബത്തിൻ്റെ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായതെന്നും ബോട്ട് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പിന്റേതല്ലെന്നും പെട്രോ പറഞ്ഞു.
ലഹരിമരുന്ന് കടത്ത് തടയുന്നതിനായി അമേരിക്കൻ സൈന്യം കരീബിയൻ കടലിൽ നീക്കം ശക്തമാക്കി. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ആക്രമണം നടത്തുന്നുണ്ട്. എന്നാൽ ഇതിന് തെളിവുകളൊന്നും അമേരിക്ക പുറത്തുവിട്ടിട്ടില്ല.



