ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി പുറത്ത്. കേസിലെ സവിശേഷവും അതീവ ഗുരുതരവുമായ സാഹചര്യം പരിഗണിച്ചാണ് ഈ അടിയന്തര ഇടപെടലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രതിയെ ഒരു കാരണവശാലും കസ്റ്റഡിയിൽ നിന്ന് വിട്ടയക്കരുതെന്ന് ഉത്തരവിട്ട കോടതി, കേസ് അടുത്ത മാസം 20-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
ഇന്ന് കോടതിയിൽ സിബിഐ ഉന്നയിച്ച വാദങ്ങൾ അതിനിർണ്ണായകമായിരുന്നു. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് അതീവ ഹീനമായ കുറ്റമാണെന്നും വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സിബിഐ ചൂണ്ടിക്കാട്ടി.
പ്രതി ഒരു പൊതുസേവകൻ എന്ന പരിധിയിൽ വരുമോ എന്ന സാങ്കേതിക ചോദ്യമാണ് ഹൈക്കോടതിയിൽ ഉയർന്നതെങ്കിലും, ഇര പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ആ ഘടകം പരിഗണിക്കേണ്ടതില്ലെന്നും പ്രതിക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ നിയമപരമായി നിലനിൽക്കുമെന്നും സിബിഐ വാദിച്ചു.
സാധാരണയായി ജാമ്യം നൽകിയാൽ ഇത്തരം കേസുകളിൽ കോടതികൾ ഇടപെടാറില്ലെങ്കിലും ഉന്നാവ് കേസിലെ സാഹചര്യം വളരെ ഗൗരവകരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദപ്രതിവാദങ്ങളിലേക്ക് കടക്കാമെന്ന് കോടതി അറിയിച്ചു. ഇതോടൊപ്പം അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.



