അമേരിക്കയിലെ ഡല്ലെസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുണൈറ്റഡ് എയർലൈൻസിൻ്റെ യാത്രാ വിമാനത്തിന് ടേക്ക് ഓഫിന് പിന്നാലെ ഗുരുതരമായ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നാടകീയമായി അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു.
ടോക്കിയോയിലെ ഹാനെഡ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസിൻ്റെ 803-ാം നമ്പർ ബോയിംഗ് 777-200 ഇ ആർ ജെറ്റ് വിമാനത്തിനാണ് ശനിയാഴ്ച ഉച്ചയോടെ ഈ ദുരനുഭവമുണ്ടായത്. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിമാനത്തിൻ്റെ എൻജിനുകളിലൊന്ന് തകരുകയും അതിൻ്റെ ഒരു ഭാഗം അടർന്ന് റൺവേയിലേക്ക് വീഴുകയും ചെയ്തു. എൻജിൻ ഭാഗങ്ങൾ വീണതിനെ തുടർന്ന് റൺവേയ്ക്ക് സമീപത്തെ പുല്ലിന് തീ പിടിക്കുകയും പുക ഉയരുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി അഗ്നിശമന സേനയുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ടേക്ക് ഓഫിന് പിന്നാലെ എൻജിനിൽ പവർ കുറയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എൻജിൻ തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. സാധാരണയായി വലിയ വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കുമ്പോൾ, ഭാരം കുറച്ച് സുരക്ഷിതമാക്കാൻ ടാങ്കിലുള്ള ഇന്ധനം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്. 16 മണിക്കൂർ യാത്ര ചെയ്യാനുള്ള ഇന്ധനമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിൽ, പൈലറ്റുമാർ വിർജീനിയയ്ക്ക് മുകളിൽ ഏകദേശം 5000 അടി ഉയരത്തിൽ വെച്ച് വിമാനം നിരവധി തവണ വട്ടം കറക്കി ഇന്ധനം നീക്കം ചെയ്തു. ഈ പ്രക്രിയ പൂർത്തിയാക്കി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിമാനം ലാൻഡിംഗിന് തയ്യാറായത്. ഉച്ചയ്ക്ക് 12.20ഓടെ ടേക്ക് ഓഫ് ചെയ്ത വിമാനം 1.30ഓടെ സുരക്ഷിതമായി ഡല്ലെസ് വിമാനത്താവളത്തിൽ തിരിച്ചിറക്കി.
സംഭവ സമയത്ത് 275 യാത്രക്കാരും 15 ക്രൂ അംഗങ്ങളുമടക്കം ആകെ 290 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പൈലറ്റിൻ്റെ സമയോചിതവും ധീരവുമായ നടപടിയാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ വ്യോമയാന ഗതാഗത മേൽനോട്ട ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരെ അതേ ദിവസം ശനിയാഴ്ച തന്നെ മറ്റൊരു വിമാനത്തിൽ ടോക്കിയോയിലേക്ക് കയറ്റി വിട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.



