തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽനിന്ന് പിൻവാങ്ങാൻ തയാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസിലെ മൂന്ന് ചേരിയും. കെ.സി. വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിന്റെ തീരുമാനമെന്നാണ് കെ.സി ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വി.ഡി പക്ഷത്തിന്റെയും ആർ.സി പക്ഷത്തിന്റെയും ആത്മവിശ്വാസം.
മുഖ്യമന്ത്രി ആരെന്നതിൽ ചർച്ചകൾ കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചു. ഹൈക്കമാൻഡുമായി എല്ലാം സംസാരിച്ചു. പാർട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.



