മലപ്പുറം: നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. ഇത് നിർബന്ധമായും പാലിക്കണമെന്ന് കർശനമായി പോലീസ് പറഞ്ഞതോടെയാണ് ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞത്. ഫോൺ വിളിച്ചതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ വണ്ടൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾകൂടി രജിസ്റ്റർ ചെയ്യും.



