തിരുവനന്തപുരം: അൾട്രാവയലറ്റ് വികിരണത്തിന്റെ (യുവി) തോത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അപകടകരമായ രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (എട്ട്) രേഖപ്പെടുത്തിയത്.
ജാഗ്രതയുടെ ഭാഗമായി ഇവിടെ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് ഏഴ് രേഖപ്പെടുത്തി. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിച്ചു.



