റഷ്യക്ക് പ്രദേശം വിട്ടുനൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തള്ളി യുക്രൈൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി. വേദനിക്കുന്ന വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് യുഎസിൽ നിന്നുള്ള സമ്മർദ്ദം വർധിക്കുന്നതിനിടെയാണ് സെലെൻസ്കി തൻ്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.

“നിസ്സംശയമായും, പ്രദേശങ്ങൾ വിട്ടുനൽകണമെന്ന് റഷ്യ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങൾ ഒരിഞ്ചുപോലും വിട്ടുനൽകാൻ ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്,” തിങ്കളാഴ്ച രാത്രി വൈകി ഒരു വാട്ട്‌സ്ആപ്പ് ചാറ്റിൽ സെലെൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭൂമി കൈമാറ്റം ചെയ്യാൻ യുക്രൈന് “നിയമപരമോ ധാർമ്മികമോ ആയ അവകാശമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ അധിനിവേശം നാല് വർഷത്തോട് അടുക്കുമ്പോൾ, ഡോൺബാസിൻ്റെ ചില ഭാഗങ്ങൾ വിട്ടുകൊടുക്കാൻ യുക്രൈൻ തയ്യാറാകണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം. വാഷിംഗ്ടണിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കിടെ സഖ്യകക്ഷികളിൽ നിന്ന് പിന്തുണ തേടി സെലെൻസ്കി യൂറോപ്യൻ പര്യടനം തുടർന്നു.