മുൻവർഷങ്ങളെ അപേക്ഷിച്ച് 2025 ൽ ഉക്രൈനിൽ മരണസംഖ്യ ഉയർന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ദൂരപരിധിയിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ ആക്രമണം ശക്തമാക്കിയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെടുകയും പതിനായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചർച്ചകൾ പരാജയപ്പെട്ടത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. ഉക്രൈനിൽ വിദേശസൈന്യത്തെ വിന്യസിക്കാനുള്ള നിർദേശങ്ങൾ റഷ്യ കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. മുൻനിര പോരാട്ടം കടുക്കുന്നതിനൊപ്പം ജനവാസമേഖലകളിൽ നടക്കുന്ന ആക്രമണങ്ങൾ ജനങ്ങളെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മരിയുപോൾ പോലുള്ള നഗരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി സംശയിക്കുന്നുണ്ടെങ്കിലും അവ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. 2022 ൽ യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഭയാനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.



