പാലക്കാട്: യുഡിഎഫിലേക്ക് ഇല്ലെന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച സിപിഎം നേതാവും ഷൊർണൂർ മുൻ എംഎൽഎയുമായ പി.കെ.ശശി. കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞതാണെന്ന് പി.കെ. ശശി പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാണ് പദവി ഒഴിയുന്നതിലേക്ക് നയിച്ചത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായോ മറ്റേതെങ്കിലും യുഡിഎഫ് നേതാവുമായോ ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും പി.കെ. ശശി വ്യക്തമാക്കി.
താൻ ഇപ്പോഴും സിപിഎം പ്രവർത്തകനാണെന്നും, മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയം മുറുകെ പിടിക്കുന്ന ആളാണെന്നും ശശി പറഞ്ഞു. തന്റെ പ്രവർത്തനം നിരീക്ഷിച്ചാൽ അത് വ്യക്തമാകുമെന്നും തന്നോട് യുഡിഎഫിലേക്ക് പോകുമോയെന്ന് ചോദിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ യുഡിഎഫ് പ്രവേശനം വി.ഡി.സതീശൻ ആഗ്രഹിക്കുന്നുണ്ടാകും. തനിക്കെതിരായി മണ്ണാർക്കാടും പരിസര പ്രദേശങ്ങളിലും ഉടലെടുത്ത പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ട യുഡിഎഫ് അത് മുതലെടുക്കാൻ ശ്രമിക്കുന്നതാണെന്നും ശശി ആരോപിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പി.കെ. ശശി യുഡിഎഫിലേക്ക് പോകുമെന്ന് പ്രചാരണങ്ങൾ ശക്തമായിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവച്ചതിന് പിന്നാലെയാണ് യുഡിഎഫ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശശി രംഗത്തെത്തിയത്.



