ആലപ്പുഴ: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്. റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്നാണ് തോമസ് കെ. തോമസ് ആരോപിക്കുന്നത്.
തൊഴിലുറപ്പ് സൈറ്റുകളിൽ എത്തി റെജി ചെറിയാൻ പണം കൊടുത്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായാണ് പണം കൊടുത്തതെന്നും തോമസ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ചെയ്യുന്നത് നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉള്ളതുകൊണ്ട് പച്ചമലയാളത്തിൽ പറയുന്ന ഭാഷ പറയുന്നില്ല.
അന്തസ്സ് ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർഥി മത്സരിച്ചു ജയിക്കണം. പുറംവഴിയിലൂടെ ജയിക്കാൻ നോക്കരുത്. മനുഷ്യരോട് പ്രവർത്തിച്ചോ മാനുഷിക ഇടപെടലുകൾ നടത്താനും അറിയാത്ത ആളാണ് യുഡിഎഫ് സ്ഥാനാർഥി.
എൻസിപിയിൽ ഉണ്ടായിരുന്നപ്പോൾ കാണിക്കാവുന്ന എല്ലാ വൃത്തികേടുകളും അവിടെ കാണിച്ചു. എൻസിപിയിൽ നിന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. കുട്ടനാട്ടിൽ ഇങ്ങനെ ഒരാളെ വേണ്ട എന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്.
യുഡിഎഫുകാർക്ക് ആകെ അബദ്ധം പറ്റിയെന്ന് അഭിപ്രായമില്ല. പി.ജെ. ജോസഫിനും പാർട്ടിക്കും പണത്തോടുള്ള ആർത്തികൊണ്ടു പറ്റിയ അബദ്ധമാണ് കുട്ടനാട്ടിലെ സ്ഥാനാർഥി. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽഡിഎഫ് ജയിക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.



