ലക്നോ: ഉത്തർപ്രദേശിലെ ബുദാവുനിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിലേയ്ക്ക് കൊയ്ത്തുയന്ത്രം കയറ്റിയ വാഹനം ഇടിച്ച് കയറി രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. സജീത് (25), ഫർഹാൻ (12) എന്നിവരാണ് മരിച്ചത്. ബുദാവുൻ-ഡൽഹി റോഡിൽ ഞായറാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
ഉസാഹൈതിൽ നിന്നും മുജരിയായിലെ കോൽഹയിലേയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയവരായിരുന്നു ബസിലുണ്ടായിരുന്നത്. അമിതവേഗത്തിൽ വന്ന വാഹനം ബസിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ റോഡിലേയ്ക്ക് തെറിച്ചുവീണു. സജീതും ഫർഹാനും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും നില ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം പുനഃസ്ഥാപിക്കാനായി രാത്രിയിൽ തന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തതായി പോലീസ് പറഞ്ഞു.



