സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി – 20 എൻഡിഎയിൽ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമൊത്തുള്ള വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു എം ജേക്കബ് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനം
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ട്വൻറി- 20 അധ്യക്ഷൻ സാബു ജേക്കബ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ സാബു ജേക്കബ് പങ്കെടുക്കുമെന്നാണ് വിവരങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പുതിയ നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 15.3 ശതമാനം വോട്ട് നേടിയെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ട്വന്റി-20 സ്ഥാനാർഥികൾ എവിടെയൊക്കെ മത്സരിക്കുമെന്ന കാര്യം മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന മുന്നണി എൻഡിഎയാണെന്നും അതിനാലാണ് അതിൽ ചേരാൻ തീരുമാനിച്ചതെന്നും സാബു ജേക്കബ് വ്യക്തമാക്കി.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി-20ക്ക് ഇത്തവണ ക്ഷീണമേറ്റിരുന്നു. നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. ഭരണം നടത്തിയിരുന്ന വടവുകോട് ബ്ലോക്കിൽ ഇത്തവണ അഞ്ചുസീറ്റ് മാത്രമാണ് ലഭിച്ചത്.
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിൽ പതിനാറു സീറ്റിൽ മുഴുവൻസീറ്റും സ്വന്തമാക്കാനായി. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണമാണ് നഷ്ടമായത്. തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയുമായി.



