വാഷിംഗ്ടൺ: ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കമല ഹാരിസ്. ട്രംപിന്റെ ഇത്തരം ഭീഷണികൾ ‘അങ്ങേയറ്റം അപകടകരവും അശ്രദ്ധവുമാണെന്ന്’ അവർ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് സാംസ്കാരിക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമാണെന്ന് കമല ഹാരിസ് ഓർമിപ്പിച്ചു.
ഇറാനിലെ സാംസ്കാരിക പ്രാധാന്യമുള്ള 52 കേന്ദ്രങ്ങൾ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇത് ജനീവ കൺവെൻഷൻ അടക്കമുള്ള അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് കമല ഹാരിസ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്ന് അവർ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു ലോകനേതാവ് ഒരിക്കലും യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ ആഹ്വാനം ചെയ്യരുത്. ട്രംപിന്റെ നിലപാടുകൾ പശ്ചിമേഷ്യയിൽ അനാവശ്യമായ സംഘർഷങ്ങൾക്കും യുദ്ധത്തിനും വഴിതെളിക്കുമെന്നും കമല ഹാരിസ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് പദവിയിൽ ഇരിക്കുന്ന ഒരാൾ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാൻ ബാധ്യസ്ഥനാണെന്നും, സാംസ്കാരിക പൈതൃകങ്ങളെ നശിപ്പിക്കുന്നത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമല ഹാരിസിന്റെ ഈ പ്രതികരണം.



