വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ അദ്ദേഹത്തെ വിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും ഉത്തമ മാതൃകയായി ഉയർത്തിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ച് 19 – ന് പുറത്തിറക്കിയ ഔദ്യോഗിക സന്ദേശത്തിലാണ് പുതിയ തലമുറയ്ക്ക് പിന്തുടരാവുന്ന ധീരനായ പിതാവായും കുടുംബനാഥനായും യൗസേപ്പിതാവിനെ ട്രംപ് വിശേഷിപ്പിച്ചത്.

​യേശുക്രിസ്തുവിന്റെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിതാവ് ക്രിസ്തീയ മൂല്യങ്ങളുടെ ജീവിക്കുന്ന പ്രതീകമാണെന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. പ്രതിഫലമോ അംഗീകാരമോ ആഗ്രഹിക്കാതെ സ്വന്തം കുടുംബത്തെ സംരക്ഷിക്കാനും ദൈവപുത്രനെ വളർത്താനുമായി യൗസേപ്പിതാവ് ജീവിതം സമർപ്പിച്ചു. ​യുവാക്കളെ വിദ്വേഷത്തിലേക്കും തീവ്രവാദത്തിലേക്കും നയിക്കുന്നതിന് പകരം വിവാഹജീവിതം നയിക്കാനും കുടുംബം കെട്ടിപ്പടുക്കാനും അവരെ പ്രോത്സാഹിപ്പിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.

വിശുദ്ധ യൗസേപ്പിതാവിന്റെ പാത പിന്തുടർന്ന് വിശ്വാസം, കുടുംബസ്നേഹം, മാനുഷിക സ്വാതന്ത്ര്യം എന്നിവയിൽ അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ടാണ് പ്രസിഡന്റ് ട്രംപ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.