ന്യൂഡൽഹി : കൃത്രിമ മഴ പെയ്യിപ്പിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. ജൂലൈ 4 നും 11 ഇടയിൽ കൃത്രിമ മഴ പെയ്യിപ്പിക്കാനാണ് സർക്കാർ പദ്ധതി ഒരുക്കുന്നത്. കൃത്രിമ മഴ പെയ്യിപ്പിക്കാൻ ഉപയോഗിക്കുന്ന ക്ലൗഡ് സീഡിങ് പരീക്ഷിക്കാനാണ് ഡൽഹി സർക്കാർ പദ്ധതിയിടുന്നത്.
ജൂലൈ 4 മുതൽ 11 വരെയുള്ള കാലാവസ്ഥ ഇതിന് അനുയോജ്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നഗര പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് കാലാവസ്ഥാ റിപ്പോർട്ട് സർക്കാർ വാങ്ങി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി വാങ്ങുന്നതിനായി ഫ്ലൈറ്റ് പ്ലാനിനൊപ്പം റിപ്പോർട്ട്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലക്ക് (ഡിജിസിഎ) അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു
ബവാന, രോഹിണി, അലിപൂർ, കുണ്ഡ്ലി, ബുരാരി തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും കൃത്രിമ മഴ പരീക്ഷണം നടക്കുന്നത്. ഐഐടി കാൺപൂരിന്റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഐഎംഡി റിപ്പോർട്ടും ഫ്ലൈറ്റ് മാപ്പും അവരുമായി ഏകോപിപ്പിച്ചാണ് അംഗീകരിച്ചത് എന്നും മന്ത്രി പറഞ്ഞു.
മെയ് 7 ന് ഡൽഹി മന്ത്രിസഭ, അഞ്ച് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്താനുള്ള നിർദ്ദേശത്തിന് അനുമതി നൽകി. കൃത്രിമ മഴപരീക്ഷണം നടത്തുന്നതിനായി 3.21 കോടി രൂപ പദ്ധതിച്ചെലവ് വരും
മെയ് അവസാനം ജൂൺ ആദ്യവുമായി പരീക്ഷണങ്ങൾ നടത്താനായിരുന്നു തീരുമാനം. ജൂലൈ മൂന്ന് വരെ ക്ലൗഡ് സീഡിങ് നടത്താൻ സാധ്യമല്ലെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു. ജൂലൈ നാലു മുതൽ 11 വരെ കാലാവസ്ഥ അനുകൂലമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ മറ്റൊരു പ്ലാൻ ക്രമീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഡിജിസിഎയിൽ നിന്ന് അനുമതി ലഭിക്കുന്നതിന്റെ പുരോഗതി കാണാൻ സാധിക്കുമെന്നും എന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് ക്ലൗഡ് സീഡിങ് ?
കൃത്രിമമായി കാലാവസ്ഥയിൽ മാറ്റം വരുത്തി മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. സിൽവർ അയഡൈഡ് പോലുള്ള രാസവസ്തുക്കൾ മേഘങ്ങളിൽ തളിക്കുകയും. ഈ രാസ വസ്തുക്കൾ മേഘങ്ങളിലെ ചെറിയ ജലത്തുള്ളികാളിൽ പറ്റിപിടിക്കുകയും വലിയ മഴ തുള്ളികൾ അല്ലെങ്കിൽ ഐസ് കട്ടകളായി രൂപമാറ്റം സംഭവിക്കും. പിന്നീട് ഈ തുള്ളികൾക്ക് ഭാരം കൂടുകയും അവ മഴയായി താഴേക്ക് പതിക്കുകയും ചെയ്യുന്നു
ശൈത്യ കാലത്ത് ഡൽഹിയിൽ മലിനീകരണം കൂടുതലാണ്. കൃത്രിമ മഴ പെയ്യിക്കുന്നത്തിന് ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് എതിർപ്പില്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങിക്കും എന്ന് അദ്ദേഹം പറഞ്ഞു. ക്ലൗഡ് സീഡിങ് നടത്തണമെങ്കിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് , കേന്ദ്ര പരിസ്ഥിതി, പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ, യുപി സർക്കാർ, ഐഎംഡി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയിൽ നിന്നുള്ള അനുമതികൾ വാങ്ങേണ്ടത് ആവശ്യമാണ്.



