മുംബൈ: മഹാരാഷ്ട്രയിൽ ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 14കാരിയാണ് മരിച്ചത്.
നാലു മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി കുട്ടിയുടെ വിവാഹം നടത്തിയത്. പിന്നീട് തുടർച്ചയായ ഗാർഹിക പീഡനത്തിന് ഇരയായ കുട്ടി, ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ മംഗൾവേദ പോലീസ് കേസെടുത്തു. ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
“ഒന്നാമതായി, പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല, രണ്ടാമതായി, പല വീട്ടുജോലികളും ചെയ്യാൻ ഭർതൃവീട്ടുകാർ കുട്ടിയെ നിർബന്ധിച്ചു. തന്റെ പ്രായത്തിന്റെ ചെറുപ്പം കാരണം ഈ സമ്മർദങ്ങൾ താങ്ങാൻ കുട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി’.-മംഗൽവേദ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ദത്താത്രേ ബോറിഗിഡെ പറഞ്ഞു.



