തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.



