ആലപ്പുഴ: അയ്യപ്പന്റെ സ്വർണം കട്ടവരെയും ജനങ്ങളെ പ്രളയത്തിൽ മുക്കിക്കൊന്നവരെയും ജനകീയ കോടതി ശിക്ഷിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. കേരളം ഭരിക്കാൻ ഞാനല്ലാതെ മറ്റാരുണ്ട് എന്ന പിണറായി വിജയന്റെ അഹങ്കാരത്തിനെതിരെ കേരളം ഇന്നു വിധിയെഴുതും.
പത്തുവർഷം സഹിച്ചു. ഇനി അഞ്ചുവർഷം കൂടി സഹിക്കാനാകില്ലെന്ന് ജനം തീരുമാനിക്കും. കേരളത്തെ പണം കൊടുത്തു വാങ്ങാമെന്നു ബിജെപി കരുതിയിട്ടുണ്ടെങ്കിൽ അതിനുള്ള തിരിച്ചടിയും ജനം നൽകും. രാവിലെ മുതലുള്ള കനത്ത പോളിംഗ് കേരളത്തിൽ യുഡിഎഫ് തരംഗം അലയടിക്കുമെന്നതിന്റെ സൂചനയാണ്.
കേരളത്തെ ദുരിതത്തിൽ മുക്കിയ പ്രളയം മനുഷ്യനിർമിതമായിരുന്നുവെന്ന് ഒരു മന്ത്രി തന്നെ തുറന്നു പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. ശബ്ദരേഖ വ്യാജമാണെങ്കിൽ കേസ് കൊടുക്കാത്തത് എന്താണ്. സിപിഎമ്മിലെ തെറ്റായ പ്രവണതകൾക്കെതിരെ എന്നും ശബ്ദമുയർത്തിയിരുന്നത് വി.എസ്. അച്യുതാനന്ദൻ ആയിരുന്നു.
വി.എസിന്റെ അഭാവത്തിലാണ് ജി.സുധാകരൻ അത്തരം കാര്യങ്ങൾക്കെതിരെ രംഗത്തു വന്നതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ജി.സുധാകരനു വോട്ടു ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിന് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ഓർമയില്ലേ എന്നായിരുന്നു കെ.സിയുടെ മറുപടി.



