അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് കൗമാരക്കാർ മുങ്ങിമരിച്ചു. തൃഷ (17), രത്ന കുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മുല്ലുങ്കുമ്മി വെള്ളച്ചാട്ടത്തിലാണ് സംഭവം.
അവധി ആഘോഷിക്കാനായി ജാംബവലസയിൽ നിന്ന് അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുകൊണ്ട് ഇവർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേർ ഒഴുക്കിനിടയിലുള്ള പാറയിൽ കയറി. അവിടെവച്ച് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സമീപവാസികൾ ഉടൻ തന്നെ രക്ഷിക്കാൻ എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ സുരക്ഷിതരായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



