ആലപ്പുഴ: ഹരിപ്പാട്ട് തെരുവുനായ ആക്രമണത്തിൽ മൂന്ന് ആടുകൾ ചത്തു. വെട്ടുവേനി വഞ്ചിപ്പറമ്പിൽ മനൂപ് കുമാറിന്റെ ഭാര്യ ജലജയുടെ ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകൊന്നത്.
മനൂപിന്റെ സഹോദരിയെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ പോയ സമയത്ത് വീടിന് സമീപത്തെ വയലിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്. മുൻപും സമാനമായ രീതിയിൽ ഈ പ്രദേശത്ത് പന്ത്രണ്ടോളം ആടുകളെ തെരുവുനായ്ക്കൾ കൊന്നിരുന്നു.
മനൂപിന്റെ ജ്യേഷ്ഠന്റെ ഭാര്യ മീരയ്ക്കും വെള്ളിയാഴ്ച രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മീര ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



