കണ്ണൂർ: കട്ടൻചായയും പരിപ്പുവടയും സൃഷ്ടിച്ച വിവാദ പേമാരിക്ക് വിരാമമായി ഇ.പി ജയരാജന്റെ ആത്മകഥ “ഇതാണെന്റെ ജീവിതം’ പുറത്തിറങ്ങി. മാതൃഭൂമി ബുക്സാണ് പ്രസാധകർ. 238 പേജുകളിലായി ജീവിതം, രാഷ്ട്രീയം, അതിജീവനം എന്നിങ്ങനെ ഒരു മനുഷ്യായുസ് സംബന്ധിയായ വർത്തമാനങ്ങളാണ് ഉടനീളം.
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്ന് പടവെട്ടി 30 വർഷങ്ങൾക്ക് മുൻപ് അക്രമികളാൽ ഒടുങ്ങേണ്ടിയിരുന്ന രാഷ്ട്രീയ പ്രവർത്തനമാണ് ഇന്നും തുടരുന്നതെന്ന് ആമുഖത്തിൽ ഇ.പി എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ ഇതിനായി ഉപയോഗിച്ചിരിക്കുന്ന വാക്ക് പ്രതിസന്ധി എന്നതാണ്. പടവെട്ടി നേടിയ ജീവിതം, അക്രമികളാൽ ഒടുങ്ങേണ്ടിയിരുന്ന ജീവിതമെന്നാക്കെ അതിനെ വിവക്ഷിക്കാം.
കട്ടൻചായയും പരിപ്പുവടയുമെന്ന പുസ്തക വിവാദത്തെയും നിരവധി വാദങ്ങൾ നിരത്തി ഖണ്ഡിക്കുവാൻ ശ്രമവും ഇതാണെന്റെ ജീവിതത്തിലുണ്ട്. ആത്മകഥ എന്ന നിലയിൽ രചയിതാവ് എഴുതുന്ന സംഭവങ്ങളെ വായിച്ചു തൃപ്തിയടയാൻ വിധിക്കപ്പെട്ടവരാണ് വായനക്കാർ. എന്നാൽ ഡിസി ബുക്സുമായി ചേർന്ന് ആദ്യം ആത്മകഥയെന്ന പേരിൽ ചർച്ചച്ചെയ്യപ്പെട്ട കട്ടൻചായയും പരിപ്പുവടയും നമ്മുടെ സംവാദ മണ്ഡലങ്ങളിൽ ഉള്ളതിനാൽ ഏതാണ് തുറന്നെഴുത്ത് എന്നുള്ളത് സംശയകരമാണ്.
പല ഭാഗത്തും ബാലൻസിംഗ് എഴുത്തായി വിവാദങ്ങളെ അവതരിപ്പിക്കുന്നു. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കവെ ഒരുപക്ഷേ അത്രയും വിശാലമായ തുറന്നെഴുത്തിന് ഇ.പി. മുതിർന്നില്ല എന്നതാണ് സത്യം. വിവാദ സംബന്ധിയായ സംഭവങ്ങളെല്ലാം പരാമർശിക്കുന്നുണ്ടെങ്കിലും അതിനെല്ലാം ന്യായീകരണങ്ങളുമുണ്ട്.
കെ. സുധാകരനെന്ന രാഷ്ട്രീയ എതിരാളി
കണ്ണൂർ രാഷ്ട്രീയം എല്ലായ്പ്പോഴും രക്തചൊരിച്ചിലിന്റേതാണ്. പോരാട്ടത്തിലൂടെയാണ് എല്ലാ പാർട്ടികളുടെയും പ്രവർത്തനം അവിടെ നടന്നിരുന്നത്, നടക്കുന്നത്. പുസ്തകത്തിൽ അത്തരത്തിൽ രാഷ്ട്രീയ എതിരാളി എന്ന നിലയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പേര് കോൺഗ്രസ് നേതാവ് കെ.സുധാകരൻ എംപിയുടേതാണ്.
ഒരേ കാലയളവിൽ ജില്ലയിലെ സിപിഎമ്മിനെയും കോൺഗ്രസിനെയും നയിച്ച ഇരുവരും തമ്മിൽ ശതുത്ര നിലനിൽക്കുന്നുണ്ടെന്നും പുസ്തകം അടിവരയിടുന്നു. 30 വർഷത്തിന് മുൻപ് 15-ാം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ചണ്ഡിഗഡിൽ നിന്നു മടങ്ങിയപ്പോൾ ട്രെയിനിൽ വെച്ചുണ്ടായ വധശ്രമത്തിനു പിന്നിലും കെ. സുധാകരനാണെന്നും ഇതിനായി ഉപയോഗിച്ചത് ആർഎസ്എസ് പ്രവർത്തരെയാണെന്നും ഇ.പി കുറിക്കുന്നു.
കോൺഗ്രസ് നേതാക്കളോടും പോലും ഈ ആക്രമണ ബുദ്ധിയിൽ സുധാകരൻ പ്രവർത്തിച്ചെന്നും എതിരാളികളെ ഇല്ലാതാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനം അദ്ദേഹത്തിന്റെ ശൈലിയാണെന്നും കെപിസിസി നേതൃത്വത്തിലെത്തിയപ്പോഴും അത് തുടർന്നെന്നും വിമർശിക്കുന്നു.
രാഷ്ട്രീയത്തിൽ ഒപ്പം ചേർത്തു നിർത്തിയ സഖാവ് പിണറായി
എതിരാളിയായ സുധാകരനെ വിമർശിക്കുന്നപോലെ രാഷ്ട്രീയ ജീവിതത്തിൽ ചേർത്തുപിടിച്ച, വളർത്തിയ പിണറായി വിജയന് വാനോളം പ്രശംസയാണ് ആത്മകഥയിലൂടനീളം. കെഎസ്എഫ്, കെഎസ്വൈഎഫ്, ഡിവൈഎഫ്ഐ, സിപിഎം തുടങ്ങി സംഘടനാപരമായ ഉത്തരവാദിത്തങ്ങളിലെല്ലാം ഒപ്പം നിന്നത് പിണറായിയാണെന്ന് ഇ.പി ഓർത്തെടുക്കുന്നു.
വിഭാഗീയത കൊടികുത്തി നിന്ന കാലത്ത് ഒതുക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമങ്ങളെയെല്ലാം അതിജീവിക്കാനായത് പിണറായി കാരണമാണ്. ട്രെയിനിൽ വെച്ചുണ്ടായ ആക്രമണ ശ്രമത്തിലും പിണറായി താങ്ങായി ഒപ്പമുണ്ടായിരുന്നു. ജീവിതത്തിലേക്കുള്ള മടക്കയാത്രയിലും തലശേരി കലാപ കാലത്തും പിണറായിയെന്ന നായകനെ കരുത്തനെ കാണുവാനായെന്ന് ഇ പി പറയുന്നു.
ഒടുവിൽ 2016ൽ മട്ടന്നൂരിൽ നിന്ന് ജയിച്ചെത്തിയപ്പോൾ മന്ത്രിയാക്കി ഒപ്പം നിർത്തിയതും പിന്നീടുവന്ന വിവാദ പേമാരിയിൽ താങ്ങായതും പിണറായി വിജയനാണെന്നും ജയരാജൻ പറയുന്നു.
വിവാദങ്ങളെല്ലാം ചെറിയ അധ്യായങ്ങളിൽ
കേരള രാഷ്ട്രീയത്തിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിവാദത്തിലകപ്പെട്ട സിപിഎം നേതാവാണ് ഇ.പി. ജയരാജൻ. ദേശാഭിമാനി മുതൽ ബിജെപി പ്രവേശന ചർച്ചകൾ വരെ അത് എത്തിനിൽക്കുകയാണ്.
സാന്റിയാഗോ മാർട്ടിൻ വിവാദവും, ആഡംബര ബംഗ്ലാവ് നിർമാണവും വൈദേകവും പ്രകാശ് ജാവേദക്കറുമൊക്കെ വിവാദമായി രൂപപ്പെട്ടത് പാർട്ടിയിലെ ചിലർ തന്നെ അടിക്കാൻ വടിയായി മാറിയത് കൊണ്ടാണെന്നും വൈദേകം റിസോർട്ട് വിഷയം സംസ്ഥാന കമ്മിറ്റിയിലുന്നയിച്ച പി. ജയരാജനെയും അതിനൊപ്പം നിന്ന ആ സംഘത്തെയും പരോക്ഷമായി പുസ്തകത്തിൽ വിമർശിക്കുകയും രാഷ്ട്രീയമായതിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ രമേശ് ചെന്നിത്തലയും ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താനുമായി കണ്ടതെന്നും എന്നാൽ വിവാദം താനുമായി കണ്ടതാണെന്നും ഇത് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചെന്നും വിമർശിക്കുന്നു.
മകനെ ശോഭാ സുരേന്ദ്രൻ മുഖേനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്നും എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ സാധിച്ചെന്നും ഇ.പി. പറയുന്നു. ഇൻഡിഗോ ബഹിഷ്കരണം തന്റെ നിലപാടായിരുന്നെന്നും സഖാവ് യെച്ചൂരി മരണപ്പെട്ടപ്പോൾ അത് തിരുത്താനൊരുങ്ങിയത് എത്രയും വേഗം സഖാവിനെ കാണാൻ വേണ്ടിയാണെന്നും അത് അപ്പോഴത്തെ തീരുമാനമായിരുന്നുവെന്നും എൽഡിഎഫ് കൺവീനറെന്ന നിലയിൽ സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തിവന്ന ഘട്ടത്തിലാണ് തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്തതെന്നും എന്നാൽ അത് ജാവേദക്കർ വിഷയത്തിലല്ലെന്നും വ്യക്തമാക്കുന്നു.



