തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ തീപിടിച്ച സംഭവത്തിൽ ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകി സൂപ്രണ്ട്. തീപിടിത്തത്തിന് ശേഷം രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങളോടെയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീപിടിത്തമുണ്ടായ ദിവസവും അടുത്ത ദിവസവും ആശുപത്രിയിൽ സംഭവിച്ച മണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും കൈമാറി. അഞ്ച് പേരുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടർന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം.
തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവർക്ക് അമ്പ്യൂ ബാഗ് സപ്പോർട്ടും ഓക്സിജൻ സഹായവും നൽകിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
രോഗികളെ മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒൻപത് ജീവനക്കാർക്കും ചികിത്സ നൽകിയെന്നാണ് ന്യൂറോ സർജറി, സർജറി വിഭാഗം മേധാവിമാർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



