പത്തനംതിട്ട: ശബരിമലയില്‍ തീർഥാടകരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തി. തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില്‍ നിന്നുള്ള 40 പേരടങ്ങുന്ന അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും.
അതേസമയം, തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നടന്നിരുന്ന സ്പോട്ട് ബുക്കിംഗ് നിലയ്ക്കലിലേക്ക് മാറ്റിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടാതെ, ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള അവസരമുണ്ടായിരുന്നു.
സ്പോട്ട് ബുക്കിംഗിനായി അധികം ആളുകള്‍ എത്തിയാല്‍ അവര്‍ക്ക് അടുത്ത ദിവസം ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കും. നിലയ്ക്കലില്‍ ഏഴ് ബുക്കിംഗ് കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കല്‍ സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്‍കുകയും ചെയ്യും.



