ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്തേക്കെത്തുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് ഗൾഫ് രാജ്യങ്ങളിലുടനീളം പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇതുകൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ വിവിധ ലോക രാജ്യങ്ങളിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം അനശ്ചിതത്വത്തിലായിരുന്നു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കുറയുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാൽ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്നും അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാകില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലവിൽ വ്യക്തമാക്കുന്നത്. രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ 60 ശതമാനവും എത്തുന്നത് ഹോർമുസ് കടലിടുക്കിലൂടെ അല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
മൂന്ന് മുതൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നേരത്തെ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ അമേരിക്കയുമായി ധാരണയായ വ്യാപാര കരാർ അനുസരിച്ച് റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.



