ആലപ്പുഴ: ചൂടുകൂടിയതോടെ കടലിൽ മത്സ്യമില്ലാതെ നട്ടം തിരിയുന്ന തീരദേശ മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി മണ്ണെണ്ണെ വില വർധനവും. സബ്സിഡിഡി നിരക്കിലുള്ള മണ്ണെണ്ണ രണ്ടുമാസമായി കിട്ടാനുമില്ലാതായതോടെ കടലിൽ വള്ളമിറക്കാനാവാതെ മത്സ്യത്തൊഴിലാളികൾ പട്ടിണിലാണ്.
സർക്കാർ അംഗീകരിച്ച 14,342 എൻജിനുകൾക്ക് മത്സ്യഫെഡിന്റെ പമ്പുകൾ വഴിയാണ് പ്രതിമാസം 140 മുതൽ 190 ലിറ്റർ വരെ മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുന്നത്. ഇങ്ങനെ നൽകുന്ന വെള്ളമണ്ണെണ്ണ ലിറ്ററിന് 80 രൂപ നിരക്കിലാണ് ലഭിച്ചുകൊണ്ടിരുന്നത്.
ഇത് വാങ്ങുന്പോൾ മുഴുവൻ തുകയുമടയ്ക്കണം. സബ്സിഡി പിന്നീടാണ് ലഭിക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വിരലിലെണ്ണവുന്ന ദിവസങ്ങളിലെ മത്സ്യബന്ധനത്തിനു മാത്രമേ തികയൂ. മാസത്തിന്റെ ബാക്കി ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിനിറങ്ങേണ്ടിയും വരും.
സബ്സിഡി മണ്ണെണ്ണയും ലഭിക്കാതായതോടെയാണ് ലിറ്ററിന് 103 രൂപയ്ക്ക് പുറം മാർക്കറ്റിൽ നിന്നു ലഭിച്ചിരുന്ന നീല മണ്ണെണ്ണയുടെ വില 52.37രൂപ വർദ്ധിച്ച് 155.37 രൂപയായത്. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ മേഖലയ്ക്ക് നൽകിയിരുന്ന 25 രൂപയുടെ സബ്സിഡിക്കു പകരം തെരഞ്ഞെടുപ്പ് കാലത്ത് 50രൂപ നൽകിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതും ലാഭമല്ലാതായി മാറി.
ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ തീരം ചൂടുപിടിക്കുന്നതിനാൽ മത്സ്യങ്ങൾ ആഴക്കടലിലേ കാണൂ. തീരദേശത്ത് മാത്രമായി പ്രവർത്തിക്കുന്ന പരമ്പരാഗത യാനങ്ങൾക്ക് കൂടുതൽ ദൂരവും സമയവും എടുത്തു മാത്രമേ മത്സ്യബന്ധനം സാധ്യമാകൂ. ഇന്ധനം കൂടുതൽ വേണ്ടിവരുന്ന ഈ മാസങ്ങളിലെ മണ്ണെണ്ണ വിലവർധനതൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കും.
സബ്സിഡി എണ്ണ ഒന്നിനും തികയില്ല
വില വർധിച്ചതോടെ, 50തൊഴിലാളികൾ കയറുന്ന ഒരു ഇൻബോർഡ് വള്ളത്തിന് പ്രതിദിനം ശരാശരി 40,000 രൂപയെങ്കിലും ഇന്ധന ചെലവു വരും. ഇൻബോർഡ് എൻജിൻ യാനങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന ഔട്ട് ബോർഡ് കാരിയർ വള്ളങ്ങൾക്ക് 40 എച്ച്.പിയുടെ മൂന്ന് യൂണിറ്റുകൾ വരെ ആവശ്യമാണ്. 40 എച്ച്.പിയുടെ ഒരു യൂണിറ്റിന് മണിക്കൂറിൽ കുറഞ്ഞത് 20 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ചെലവ് വർധിച്ചതോടെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന, 35-40 പേര് മത്സ്യബന്ധനത്തിനായി പോകുന്ന ഡിസ്കോവള്ളങ്ങള് കടലിലേക്കിറങ്ങുന്നില്ല. അതിനനുസരിച്ച് മത്സ്യം ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകും. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.



