മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിലേക്ക്. രാജ്യാന്തര വിപണിയിൽ ചരിത്രത്തിലാദ്യമായി ഒരു യുഎസ് ഡോളറിന് 94.76 രൂപ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ രൂപയുടെ തകർച്ച തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ മൂല്യം 95ലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമായതോടെ ആഗോള വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് രൂപയ്ക്ക് വൻ തിരിച്ചടിയായി. യുദ്ധം മൂലം ആഗോളതലത്തിൽ ഇന്ധന വിതരണം തടസപ്പെട്ടതും ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാത്രം രണ്ട് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യത. ഇത് രാജ്യത്ത് ഇറക്കുമതി ചെലവ് വർധിപ്പിക്കാനും അതുവഴി വിലക്കയറ്റത്തിന് കാരണമാകാനും സാധ്യതയുണ്ട്.



