കോട്ടയം: മുന്‍ നിയമസഭാംഗങ്ങളായ മൂന്നു പേരുടെ മക്കളാണു പാലായില്‍ പോരിനിറങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി, മാണി സി. കാപ്പന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മറ്റൊരു മണ്ഡലത്തിലുമില്ല ഈ കൗതുകം.

മന്ത്രിയായും എംഎല്‍എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ വിജയം തുടരാന്‍ കഴിഞ്ഞ തവണ മകന്‍ ജോസ് കെ. മാണിയ്ക്കു കഴിഞ്ഞില്ല. അന്ന് മാണി സി. കാപ്പനോട് തോറ്റത് 15,386 വോട്ടുകള്‍ക്ക്. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ജോസ് ഇടതുപക്ഷത്തിനൊപ്പം രണ്ടാം അങ്കത്തിനിറങ്ങുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍ കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ – തിരുക്കൊച്ചി നിയമസഭകളില്‍ അംഗവുമായിരുന്നു.

2006 മുതല്‍ പാലായില്‍ ഇടതുസ്ഥാനാര്‍ഥിയായിരുന്ന മാണി സി. കാപ്പന്‍ ആദ്യം ജയിക്കുന്നത് കെ.എം. മാണിയുടെ നിര്യാണത്തോടെ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് കാപ്പന്‍റെ മത്സരം.

നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ഷോണ്‍ ജോര്‍ജ് ഏഴു തവണ പൂഞ്ഞാര്‍ എംഎല്‍എയായ പി.സി. ജോര്‍ജിന്‍റെ മകനാണ്. 2016ല്‍ പി.സി. ജോര്‍ജ് ചരിത്രഭൂരിപക്ഷം നേടി ഒറ്റയ്ക്കും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയാണ് ജോര്‍ജ്. അച്ഛനും മകനും സ്ഥാനാര്‍ഥിയെന്ന പ്രത്യേകതയുമുണ്ട്.