ന്യൂഡൽഹി: വായു മലിനീകരണത്തിന്‍റെ തോത് കണക്കാക്കി സ്വിസ് കമ്പനി ഐക്യു എയർ നടത്തിയ പഠനത്തിൽ ലോകത്തിൽ ഏറ്റവും മലിനമായ രാജ്യം പാക്കിസ്ഥാൻ ആണെന്നു റിപ്പോർട്ട്. മലിനീകരണത്തിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമാണ്. 2025ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ സൂക്ഷ്മ കണികകളുടെ (പി.എം 2.5) സാന്നിധ്യം വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്.
ഈ മാനദണ്ഡം വായുവിലെ 2.5 മൈക്രോൺ വ്യാസമോ അതിൽ താഴെയോ ഉള്ള സൂക്ഷ്മ കണികകളുടെ അളവിനെ അടിസ്ഥാനമാക്കിയാണ്. ആരോഗ്യകരമായ വായു ഗുണനിലവാരത്തിനായി ലോകാരോഗ്യസംഘടന നിർദേശിക്കുന്ന PM2.5 ശരാശരി അളവ് ഒരു ഘനമീറ്ററിന് 5 മൈക്രോഗ്രാമിൽ കൂടുതൽ ആയിരിക്കരുത്. എന്നാൽ, പാകിസ്ഥാനിൽ ഇത് 67.3 മൈക്രോഗ്രാം ആയിരുന്നു.
യുപി നഗരം
യുപിയിലെ ലോനി ലോകത്തിലെതന്നെ ഏറ്റവും മലിനമായ നഗരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 143 രാജ്യങ്ങളിലെ നഗരങ്ങളും 9,446 നിരീക്ഷണ കേന്ദ്രങ്ങളുമാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശ്, താജ്ക്കിസ്ഥാൻ, ഛാഡ്, കോംഗോ എന്നിവയാണ് മലിനീകരണത്തിൽ മുന്നിൽ.
വായു ഗുണനിലവാരം മോശമായ നഗരങ്ങളിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളും ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനം എന്ന പേരുദോഷം തുടർച്ചയായ എട്ടാം വർഷവും ഡൽഹിക്കാണ്.
ഏറ്റവും മലിനമായ പത്തു നഗരങ്ങളിൽ അഞ്ചെണ്ണം ഇന്ത്യയിലാണ്. ലോനി, ഭൈർണിഘട്, ഡൽഹി, ഗാസിയാബാദ്, ഉല എന്നിവയാണ് മലിനീകരണത്തിൽ മുന്നിലുള്ള നഗരങ്ങൾ. അതേസമയം, ലോകത്ത് ഏറ്റവും മലിനമായ 25 നഗരങ്ങളിൽ 23 നഗരങ്ങളും ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിലാണ്. ഇതിൽ നാലിൽ മൂന്നും ഇന്ത്യയിലാണെന്നു റിപ്പോർട്ട് പറയുന്നു.
22 ഇരട്ടി കൂടുതൽ
യുപിയിലെ ലോനി നഗരത്തിലെ മലിനീകരണ നില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചു. ലോകാരോഗ്യ സംഘടന നിർദേശിച്ച നിലവാരത്തിന്‍റെ 22 ഇരട്ടിയിലേറെയാണ് ഇവിടെ മലിനീകരണമെന്നാണ് റിപ്പോർട്ട് പറയുന്നത്.
സ്വിറ്റ്സർലാൻഡിലെ വായു ഗുണനിലവാര നിരീക്ഷണ സ്ഥാപനമായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ, WHO നിർദേശിച്ച പരിധിക്കു താഴെ ശരാശരി സൂക്ഷ്മ കണികാ മലിനീകരണം നിലനിർത്താൻ കഴിഞ്ഞത് വെറും 13 രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും മാത്രമാണ്. എന്നാൽ, 2024ൽ ഇത് ഏഴായിരുന്നു എന്നതിനാൽ ഈ വർഷം പുരോഗതിയുണ്ട്
ഐക്യു എയർ 143 രാജ്യങ്ങൾ, മേഖലകൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 9,446 നഗരങ്ങളിൽ നിന്നുള്ള ഡാറ്റയാണ് ശേഖരിച്ചത്. മൊത്തത്തിൽ നിരീക്ഷിച്ച 143 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 130 പ്രദേശങ്ങൾക്കു ലോകാരോഗ്യ സംഘടന (WHO) നിർദേശിച്ച മാനദണ്ഡം പാലിക്കാൻ കഴിഞ്ഞില്ല.
നേരത്തെയുള്ള പ്രസവങ്ങൾക്ക് (premature births) പ്രധാന കാരണങ്ങളിലൊന്നായി ഈ വായുമലിനീകരണം കണക്കാക്കപ്പെടുന്നു. കൂടാതെ ദീർഘകാലം ഇവിടെ കഴിയേണ്ടി വരുന്നവർക്ക് ഡിമെൻഷ്യ, പാർക്കിൻസൺസ്, ആൽസ്ഹൈമേഴ്സ് എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്.



