കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ മലയാളം സിനിമ ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ സ്പെയിനിലെ തിയറ്ററുകളിൽ കൈയടി നേടുന്നു.
‘എൽ റോസ്ട്രോ ഡെൽ പെർടോൺ’ എന്ന ടൈറ്റിലോടെ സ്പാനിഷ് ഭാഷയിലേക്കു മൊഴി മാറ്റിയ സിനിമ അവിടെ 40ഓളം തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നത്. മലയാളത്തിൽനിന്നു സ്പാനിഷിലേക്ക് ഡബ്ബ് ചെയ്തു പുറത്തിറക്കിയ ആദ്യസിനിമയാണിതെന്ന് സംവിധായകൻ ഷെയ്സൺ പി. ഔസേഫ് പറഞ്ഞു.
ഇതിനകം ആറു ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം കേരളത്തിൽ റിലീസ് ചെയ്തു രണ്ടു വർഷമായിട്ടും ബുക്ക്മൈഷോയിൽ പത്തിൽ ഒമ്പത് റേറ്റിംഗ് നേടിയിരുന്നു. 2024ലെ ഓസ്കർ എൻട്രി നേടിയ നേടിയ ചിത്രത്തിന് 125 ഓളം പുരസ്കാരങ്ങൾ ലഭിച്ചു.
അമേരിക്കയിലെ സാൾട്ട് ലേയ്ക്ക് സിറ്റിയിലുള്ള സ്പാനിഷ് കമ്യൂണിറ്റി ‘സെൻട്രോ സിവിക്കോ മേക്സിക്കാനോ’ എന്ന അവാർഡ് നൽകി സംവിധായകനെ ആദരിച്ചു.
ചാലക്കുടി മോതിരക്കണ്ണി സ്വദേശിയാണ് ഷെയ്സൺ. സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ തിയറ്ററുകളിലും ‘ദ ഫേസ് ഓഫ് ദ ഫേസ്ലെസ്’ പ്രദർശിപ്പിക്കുന്നുണ്ട്.



