കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചുവെന്ന വാദം പൊളിയുന്നു. കരിനീല വസ്ത്രം ധരിച്ച് മന്ത്രിയുടെ സമീപം നിന്നത് ഗൺമാൻ എം.എസ്. അഭിലാഷ് ആണെന്ന് വീഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞു.
ഇതോടെ, പ്രതിഷേധത്തിനിടെ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തിന് മുറുക്കിയെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വാദം പൊളിഞ്ഞു.
മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചു എന്നായിരുന്നു എഫ്ഐആറിലെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തില്‍ മുറുക്കിയെന്ന് എം.വി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം. ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്മാന് അഭിലാഷാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇടത് സൈബര്‍ വിംഗുകള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഗണ്മാന് മന്ത്രിയെ സുരക്ഷിതയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
മാത്രമല്ല, പ്രതിഷേധക്കാര്‍ മന്ത്രിക്ക് അരികിലേക്ക് ഓടിയെത്തിയെങ്കിലും ദൃശ്യങ്ങളില്‍ എവിടെയും മന്ത്രിയെ നേരിട്ട് മര്‍ദിക്കുന്നതോ കഴുത്തിന് പിടിക്കുന്നതോ കാണാന്‍ സാധിക്കുന്നില്ല.
വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേനയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.
മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയുടെ കഴുത്തും കൈയും കെഎസ്യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു.
കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് നൽകിയാൽ ഒരു പവൻ സ്വർണം നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത്കോൺഗ്രസും രംഗത്തെത്തി.
അതേസമയം, കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അഞ്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്.



