കൊച്ചി: കടുത്ത ചൂടിലാണ് കേരളം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കു ചൂട് കൂടും. എന്നാല്‍, കേരളത്തില്‍ ഇത്തവണ ജനുവരി അവസാനത്തോടെതന്നെ ചൂട് വര്‍ധിച്ചുകഴിഞ്ഞു. ചൂടിന്‍റെ കാഠിന്യം വര്‍ധിച്ചതോടെ എസി സാധാരണക്കാരുടെ ഗൃഹോപകരമായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് ആഡംബര ജീവിതത്തിന്‍റെ ഭാഗമായാണ് ആളുകള്‍ എസിയെ കണ്ടിരുന്നതെങ്കില്‍ ഇന്ന് എസി ഇല്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്.

ഇഎംഐയിലൂടെയും ലോണ്‍ എടുത്തും എസി വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്താന്‍ ആരംഭിച്ചത് 2024 മുതലാണ്. അന്നു മുതല്‍തന്നെ എസിയുടെ വില്പനയിലും വര്‍ധന രേഖപ്പെടുത്താന്‍ ആരംഭിച്ചു. കേരളത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലും എസി വില്‍പ്പന തകൃതിയാണ്.

എഐ ഫീച്ചറുകളും സെല്‍ഫ് ക്ലീനിംഗ് മോഡലുകളും എത്താന്‍ ആരംഭിച്ചതോടെ എസി വൃത്തിയാക്കാന്‍ ടെക്നീഷന്‍ പോലും വേണ്ട എന്നതാണ് 2026ല്‍ എത്തുന്ന എസി ട്രെന്‍ഡ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വലിയ മഴ ലഭിച്ചില്ലെങ്കില്‍ ഈ ട്രെന്‍ഡ് എസി വില്‍പ്പനയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും. ഏപ്രില്‍ ആകുമ്പോഴേക്കും 80 ശതമാനത്തോളം ആളുകള്‍ എസി വാങ്ങിയേക്കും എന്നാണ് പിട്ടാപ്പിള്ളില്‍, ബിസ്മി, വൈറ്റ്മാര്‍ട്ട്, പോത്തിസ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ പറയുന്നത്.

പിട്ടാപ്പിള്ളില്‍ എംഡി – പീറ്റര്‍ പോള്‍

ഈ ബുധനാഴ്ച മുതലാണ് എസിയുടെ വ്യാപാരം വര്‍ധിച്ചിരിക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയേക്കാള്‍ ഇരുപതു ശതമാനം വര്‍ധനവ് ഈയാഴ്ച ഉണ്ടായിട്ടുണ്ട്. ചൂട് ആരംഭിച്ചു തുടങ്ങിയിട്ടേയുള്ളു. ഇനിയുള്ള ദിവസങ്ങളില്‍ വില്‍പ്പന വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കു വലിയ മഴ പെയ്തില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടര്‍ന്നു പോകാനാണ് സാധ്യത. മിക്ക ബ്രാന്‍ഡുകളും എഐ ഫീച്ചറുകള്‍ എസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ഉപഭോഗത്തിന്‍റെ വിവരങ്ങള്‍ അടക്കം എസിയില്‍ തന്നെ കാണാനാകും.

23,900 രൂപയ്ക്ക് ലോക്കല്‍ എസികളുടെ വില ആരംഭിക്കുന്നത്. 28,000 മുതലാണ് സ്റ്റാന്‍ഡേര്‍ഡ് എസികള്‍ ആരംഭിക്കുന്നത്. പ്രീമിയം എസികള്‍ക്ക് 34,000 രൂപ മുതലാണ് തുടങ്ങുന്നത്. പുതിയ മോഡലുകള്‍ സെല്‍ഫ് ക്ലീനിംഗ് ഉള്ളതാണ്. അതുകൊണ്ട് എസി ക്ലീന്‍ ചെയ്യാന്‍ ടെക്നീഷനെ വിളിക്കേണ്ട ആവശ്യമില്ല. വില അല്‍പ്പം കൂടുതലാണെങ്കിലും അധികം കൂടില്ല. വീട്ടില്‍ ആളില്ലെങ്കിലും തനിയെ ഒാഫ് ആകുന്ന ഫീച്ചറുകളും ഇപ്പോഴുണ്ട്.

ബിസ്മി – അഫ്സല്‍ അല്‍ അസ്ഹര്‍

എസിയുടെ സെയില്‍ കൂടിയിട്ടുണ്ട്. ശിവരാത്രിക്കു ശേഷമാണ് എസിയുടെ വില്‍പ്പന കൂടിയത്. ആരാധനാലയങ്ങളും ഇപ്പോള്‍ എസി വാങ്ങുന്നുണ്ട്. മസ്ജിദുകളിലും ക്രിസ്ത്യന്‍ പള്ളികളിലും എസി വയ്ക്കുന്നുണ്ട്. എന്നാല്‍, കൂടുതലും വീടുകളിലേക്കു തന്നെയാണ് എസി വാങ്ങുന്നത്. എസിയുടെ 26 മോഡലുകള്‍ ഇറങ്ങി തുടങ്ങി.

ചിലത് ഫ്രീ ഇന്‍സ്റ്റലേഷന്‍ നല്‍കുന്നുണ്ട്, എക്സ്ചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്, പഴയ എസി മാറ്റി ഇന്‍വേര്‍ട്ടര്‍ എസിയിലേക്കു വരുമ്പോള്‍ വൈദ്യുതി ഉപഭോഗം കുറയുന്നുണ്ട്. എക്സ്ചേഞ്ച് സ്‌കീം, കമ്പനി ഓഫറുകളും നല്‍കുന്നുണ്ട്. കേരളത്തില്‍ ഒരു ടണ്‍ എസിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്. അതു കഴിഞ്ഞാല്‍ 1.5 പിന്നെ 2 ടണ്‍. കേരളം എസിക്ക് സാധ്യതകളുള്ള മാര്‍ക്കറ്റ് ആണ്. എസി എന്നു പറയുന്നത് നേരത്തെ ഒരു ആഡംബര വസ്തുവായിട്ടാണ് എല്ലാവരും കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ എല്ലാ വീടുകളിലും ഒരു എസി എങ്കിലും വയ്ക്കുന്നുണ്ട്. ആ ഒരു ധാരണയിലേക്ക് കേരളം മാറി.

വൈറ്റ്മാര്‍ട്ട് – ജെറി മാത്യു

കഴിഞ്ഞ രണ്ടു ദിവസമായ എസിയുടെ കച്ചവടം കൂടുന്നുണ്ട്. റൂം എസികളാണ് കൂടുതലും പോയി കൊണ്ടിരിക്കുന്നത്. 2026ല്‍ എസിയുടെ സ്റ്റാര്‍ റേറ്റിംഗ് മാറിയിട്ടുണ്ട്. 2026 മുതല്‍ കൂടുതല്‍ എനര്‍ജി എഫിഷ്യന്‍റ് ആയ എസികള്‍ വന്നു തുടങ്ങി.

എസിയുടെ കൂടെതന്നെ എയര്‍ പ്യൂരിഫിക്കേഷനും വരുന്നുണ്ട്. എസിയുടെ കൂടെ ഒരു പുതപ്പും വെറ്റ്മാര്‍ട്ട് നല്‍കുന്നുണ്ട്. 2024 മുതല്‍ സാധാരണക്കാര്‍ മുതല്‍ എസി വാങ്ങുന്ന ലെവലിലേക്ക് എത്തിയിട്ടുണ്ട്. ഒരു വീടു പണിതാല്‍ ഫാന്‍ വാങ്ങുന്നത് പോലെതന്നെ ഇപ്പോള്‍ എസിയും വാങ്ങുന്നുണ്ട്.

പോത്തിസ് – അരവിന്ദ് – സൂപ്പര്‍വൈസര്‍

ആവശ്യക്കാര്‍ കൂടുതല്‍ എത്തുന്നുണ്ട്. എല്‍ജി, ബ്ലൂ സ്റ്റാര്‍, ലോയ്ഡ് എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ആവശ്യക്കാരുണ്ട്. ഇപ്പോള്‍ കൂടുതല്‍ വരുന്നത് കണ്‍വേര്‍ട്ടിംഗ് മോഡല്‍, ഡ്യൂവല്‍ ഇന്‍വര്‍ട്ടര്‍, വൈഫൈ മോഡല്‍, ഓട്ടോ ക്ലീനിംഗ്, സെല്‍ഫ് ക്ലീനിംഗ് വരുന്ന മോഡലുകള്‍ എല്ലാം വരുന്നുണ്ട്. 25,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഏതു ബ്രാന്‍ഡ് ആണോ എടുക്കുന്നത് ആ കമ്പനികള്‍ ഡിസ്‌കൗണ്ടുകളും നല്‍കുന്നുണ്ട്.