അമേരിക്കയിലെ നിര്‍മാണ മേഖലകള്‍ക്ക് താല്‍ക്കാലിക ആശ്വാസം പകര്‍ന്നുകൊണ്ട് സ്റ്റീല്‍, അലുമിനിയം, ചെമ്പ് എന്നിവ ഉപയോഗിക്കുന്ന ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. കാര്‍ഷിക യന്ത്രങ്ങള്‍, എച്ച്‌വിഎസി (HVAC ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്) സംവിധാനങ്ങള്‍ എന്നിവയുടെ താരിഫ് 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്.

ദേശീയ സുരക്ഷാ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ സെക്ഷന്‍ 232 താരിഫ് വ്യവസ്ഥകളിലാണ് ട്രംപ് ഭേദഗതി വരുത്തിയത്. ജൂണ്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ രാജ്യത്തിന്റെ ഉത്പാദന ക്ഷമത നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമീപകാല സാഹചര്യങ്ങള്‍ കാര്‍ഷിക ഉപകരണങ്ങള്‍, വ്യവസായ യന്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ആഭ്യന്തര വ്യവസായങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ മേഖലകളെ സഹായിക്കാന്‍ പുതിയ ഭേദഗതി ലക്ഷ്യമിടുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

നേരിട്ടുള്ള നികുതി ഇളവുകള്‍ക്ക് പുറമേ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം കുറഞ്ഞ നികുതി നിരക്ക് (മുന്‍പ് ഇത് 15% ആയിരുന്നു) ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുമ്പ് ഒരു വിദേശ നിര്‍മ്മിത ഉല്‍പ്പന്നത്തിന് ഈ ഇളവ് ലഭിക്കണമെങ്കില്‍ അതില്‍ 95 ശതമാനവും യു.എസ് അസംസ്‌കൃത വസ്തുക്കള്‍ അടങ്ങിയിരിക്കണമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് 85 ശതമാനമായി കുറച്ചു. വിദേശ കമ്പനികള്‍ കൂടുതല്‍ അമേരിക്കന്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ നടപടി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രഖ്യാപിച്ച പുതിയ താരിഫ് ഇളവുകള്‍ പ്രകാരം ജൂണ്‍ 8 മുതല്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകളില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. കാര്‍ഷിക മേഖലയ്ക്ക് വലിയ ആശ്വാസം പകര്‍ന്നു കൊണ്ട് ട്രാക്ടറുകളും ഹാര്‍വെസ്റ്ററുകളും അടങ്ങുന്ന കാര്‍ഷിക ഉപകരണങ്ങളുടെ നികുതി 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയും. ഭവന-നിര്‍മാണ മേഖലയിലെ ചെലവ് ചുരുക്കാന്‍ സഹായിക്കുന്ന റസിഡന്‍ഷ്യല്‍ എച്ച്‌വിഎസി കൂളിംഗ്, ഹീറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഇനി മുതല്‍ 15 ശതമാനം താരിഫ് മാത്രമായിരിക്കും ഈടാക്കുക.

ഫോര്‍ക്ലിഫ്റ്റുകള്‍, ബുള്‍ഡോസറുകള്‍ തുടങ്ങിയ വ്യാവസായിക വാഹനങ്ങളുടെ നികുതിയും 15 ശതമാനമായി കുറച്ചിട്ടുണ്ടെങ്കിലും, ഈ ആനുകൂല്യം യു.എസുമായി പ്രത്യേക വ്യാപാരക്കരാറുകളുള്ള കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മാത്രമായിരിക്കും ലഭ്യമാകുക. അതേസമയം നികുതി വല വിപുലീകരിച്ചുകൊണ്ട് സ്റ്റീല്‍ റാക്കുകള്‍, അലുമിനിയം ലിത്തോഗ്രാഫിക് പ്ലേറ്റുകള്‍ എന്നിവയെ പുതുതായി 25 ശതമാനം ഉയര്‍ന്ന താരിഫ് നിരക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫോര്‍ക്ലിഫ്റ്റുകള്‍, ബുള്‍ഡോസറുകള്‍ തുടങ്ങിയ വലിയ വ്യാവസായിക വാഹനങ്ങള്‍ക്കുള്ള നികുതിയിളവ് യു.എസുമായി പ്രത്യേക വ്യാപാരക്കരാറുകളുള്ള കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

റോ മെറ്റീരിയലുകള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ 50 ശതമാനം ഉയര്‍ന്ന താരിഫ് മൂലം കാനഡയിലെ സ്റ്റീല്‍-അലുമിനിയം നിര്‍മാതാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വലിയ പ്രതിസന്ധിയിലാണ്. പുതിയ ഇളവുകള്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് ആശ്വാസമാണെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന നികുതി ഇപ്പോഴും കനത്ത തിരിച്ചടിയാണ്. ഈ ഉയര്‍ന്ന താരിഫ് തങ്ങളെ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കിയിരുന്നു. അമേരിക്കന്‍ വിപണിയില്‍ മത്സരിക്കുക എന്നത് അസാധ്യമായിരുന്നുവെന്ന് ഒന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ഡഡ് ട്യൂബ് ഓഫ് കാനഡ കോര്‍പ്പറേഷന്റെ സിഇഒ ബുച്ച് മാന്‍ഡല്‍ പറഞ്ഞു. താരിഫ് ഇളവുകള്‍ അമേരിക്കന്‍ ആഭ്യന്തര ഉത്പാദകര്‍ക്ക് വലിയ അവസരങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കാരണം ആഗോള തലത്തില്‍ സ്റ്റീല്‍ വിതരണ ശൃംഖല തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് യു.എസിലേക്ക് എത്തുന്ന അസംസ്‌കൃത വസ്തുക്കളുടെ അളവ് കുറയ്ക്കുകയും അമേരിക്കയില്‍ സ്റ്റീല്‍ വില വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വില കൂടിയാലും സാധനങ്ങള്‍ കൃത്യസമയത്ത് ഡെലിവറി ചെയ്യാന്‍ സാധിക്കുന്ന വിതരണക്കാരെയാണ് അമേരിക്കന്‍ ഉപയോക്താക്കള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ട് തന്നെ 50 ശതമാനം താരിഫ് നിലനില്‍ക്കുമ്പോഴും കനേഡിയന്‍ കമ്പനികളുടെ യു.എസ് വിപണിയിലേക്കുള്ള വില്‍പനയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മാന്‍ഡല്‍ സൂചിപ്പിച്ചു.

വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആഭ്യന്തര വിപണിയിലെ അതൃപ്തി പരിഹരിക്കാനുള്ള ട്രംപിന്റെ തന്ത്രപരമായ നീക്കമായാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. അമേരിക്കയിലെ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതും യന്ത്ര സാമഗ്രികളുടെ ദൗര്‍ലഭ്യവും കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകരെയും വ്യവസായികളെയും സ്വാധീനിക്കുന്ന പ്രധാന ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ഭരണകൂടം തയ്യാറായത്. അസംസ്‌കൃത ലോഹങ്ങളുടെ മേലുള്ള കടുത്ത നികുതി നിലനിര്‍ത്തുമ്പോള്‍ തന്നെ, അവ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉപകരണങ്ങളുടെ നികുതി കുറയ്ക്കാനാണ് വൈറ്റ് ഹൗസ് തീരുമാനിച്ചത്. ഇതിലൂടെ ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന ഒരു മാര്‍ഗ്ഗം സ്വീകരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.