കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം നല്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ എസ്ഐടി ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കും. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി അപ്പീല്‍ നല്‍കുക.
തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനായില്ലെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണം നീക്കണമെന്നും എസ്ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്ഐടി വിലയിരുത്തല്‍.
സ്വര്‍ണപ്പാളികള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിക്കുള്ളതെന്നും വിജിലന്‍സ് കോടതി ജാമ്യവിധിയില്‍ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണക്കൊള്ളക്കേസിലെ അറസ്റ്റ് എന്നാണ് തന്ത്രിയുടെ വാദം.



