തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം കടുക്കുന്നു. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകളിൽ രാജ്യസഭാ സീറ്റ് ഒരു സമ്മർദ്ദ തന്ത്രമായി ഡി.എം.കെ ഉപയോഗിക്കുന്നതായി പാർട്ടി വൃത്തങ്ങൾ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് മാർച്ച് 6 വരെയാണ് ഡി.എം.കെ കോൺഗ്രസിന് സമയം നൽകിയിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ ഒരു ധാരണയിലെത്തിയില്ലെങ്കിൽ അടുത്ത വർഷം വരെ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായേക്കുമെന്ന സൂചനയാണ് ഡി.എം.കെ നൽകുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭാ സീറ്റുകൾ ഈ വർഷം ഏപ്രിലിൽ ഒഴിവുവരും. ആറ് സീറ്റുകളിൽ നാലെണ്ണം ഡി.എം.കെയുടെയും ബാക്കി രണ്ടെണ്ണം എ.ഐ.എ.ഡി.എം.കെയുടെയും കൈവശമാണ്. ഒഴിവുള്ള രാജ്യസഭാ സീറ്റുകൾ നികത്തുന്നതിനുള്ള നാമനിർദ്ദേശ പ്രക്രിയ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ കോൺഗ്രസിനെ നേരത്തെ ഒത്തുതീർപ്പിലേക്ക് എത്തിക്കാനും സഖ്യത്തിലെ ആധിപത്യം ഉറപ്പിക്കാനുമുള്ള ഡി.എം.കെയുടെ കണക്കുകൂട്ടിയുള്ള തന്ത്രമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.