ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ആവേശകരമായ വിജയം നേടിയെങ്കിലും കണക്കിന്റെ കളികൾ പാക്കിസ്ഥാനെ തുണച്ചില്ല. വിജയത്തോടെ ടൂർണമെന്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങാമെന്ന ആശ്വാസം മാത്രം ബാക്കി. മുൻ ചാമ്പ്യന്മാരുടെ മറ്റൊരു നിരാശാജനകമായ ടി20 ലോകകപ്പിന്റെ പരിചിതവും എന്നാൽ നിരാശപ്പെടുത്തുന്നതുമായ അന്ത്യമാണിത്. ശനിയാഴ്ച പല്ലേക്കലെയിൽ അവർ ടൂർണമെന്റിനോട് വിടപറഞ്ഞത് അർത്ഥശൂന്യമായ ഒരു വിജയത്തോടെയായിരുന്നു.
ഈ മത്സര ഫലത്തോടെ സെമിഫൈനലുകളുടെ വേദികളും തീരുമാനമായി. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമിഫൈനലിന് കൊൽക്കത്ത ആതിഥേയത്വം വഹിക്കും. മാർച്ച് അഞ്ചിന് മുംബൈയിൽ ഇംഗ്ലണ്ടിനെ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള സൂപ്പർ 8 മത്സരത്തിലെ വിജയിയും രണ്ടാം സെമിഫൈനലിൽ നേരിടും.
ഈ ടൂർണമെന്റിൽ പാക്കിസ്ഥാൻ ഏറ്റവും കൂടുതൽ ഉണർന്ന് കളിച്ച മത്സരമായിരുന്നു പല്ലേക്കലെയിലേത്. ബാബർ അസമിനെ ഒഴിവാക്കി ആധുനികമായ ബാറ്റിംഗ് ശൈലി സ്വീകരിച്ചതായിരുന്നു ഇതിന് പ്രധാന കാരണം. സാഹിബ്സാദ ഫർഹാൻ റെക്കോർഡ് സെഞ്ച്വറി നേടിയപ്പോൾ, ഫഖർ സമാൻ 42 പന്തിൽ 84 റൺസ് അടിച്ചുകൂട്ടി. ഇതോടെ 20 ഓവറിൽ പാക്കസ്ഥാൻ 212 റൺസ് കൂറ്റൻ വിജയലക്ഷ്യം ശ്രീലങ്കയ്ക്ക് മുന്നിൽ ഉയർത്തി.
പി വി സിന്ധു ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി; ബാസ്കറ്റ്ബോൾ ടീം ദോഹയിൽ
ഒരു നിമിഷം അസാധ്യമെന്ന് തോന്നിയത് സാധ്യമാകുമെന്ന് തോന്നിപ്പിച്ചെങ്കിലും നിരാശ തന്നെയായിരുന്നു അവസാന ഫലം. ന്യൂസിലൻഡിനെ മറികടന്ന് സെമിയിൽ കടക്കണമെങ്കിൽ പാക്കിസ്ഥാന് ഈ മത്സരം 65 റൺസിനെങ്കിലും വിജയിക്കേണ്ടതായിരുന്നു. പാക് ബൗളിംഗ് നിരയുടെ അപ്രവചനീയത മറന്നാൽ ഇതൊരു എളുപ്പമുള്ള ജോലിയുമായിരുന്നു.
നിരാശപ്പെടുത്തിയ ബൗളിങ് നിര
ടീമിലേക്ക് തിരിച്ചെത്തി നാലു ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അബ്രാർ അഹമ്മദ് ഒഴികെ, മറ്റ് പാകിസ്ഥാൻ ബൗളർമാരാരും ശ്രീലങ്കയെ 147 അല്ലെങ്കിൽ അതിൽ താഴെ റൺസിൽ ഒതുക്കാൻ ആവശ്യമായ സംയമനത്തോടെ പന്തെറിഞ്ഞില്ല. ഏറെ ചർച്ച ചെയ്യപ്പെട്ട ബോളിംഗ് ആക്ഷനുള്ള ഉസ്മാൻ താരിഖിനെ ലങ്കൻ ബാറ്റ്സ്മാന്മാർ നിലംപരിശാക്കുന്ന കാഴ്ചയാണ് കണ്ടത്. നാല് ഓവറിൽ 43 റൺസാണ് താരത്തിനെതിരെ ശ്രീലങ്കൻ ബാറ്റർമാർ അടിച്ച് കൂട്ടിയത്.
പിന്നീടായിരുന്നു ദാസുൻ ഷാനകയുടെ സംഹാര താണ്ഡവ വരവ്. പാക്കിസ്ഥാന്റെ സെമി സ്വപ്നങ്ങൾ തച്ച് തകർക്കുകയായിരുന്നു ഷാനകയുടെ ബാറ്റിംഗ്. 31 പന്തിൽ പുറത്താകാതെ അദ്ദേഹം നേടിയ 76 റൺസ് പാക്കിസ്ഥാന്റെ നെറ്റ് റൺ-റേറ്റ് പ്രതീക്ഷകളെ പാടേ ഇല്ലാതാക്കി.



