ടി20 ലോകകപ്പിന് മുന്നോടിയായി ശ്രദ്ധേയമായ പ്രവചനങ്ങളുമായി ഓസ്ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമാകുമെന്നും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുമെന്നും ലീ അഭിപ്രായപ്പെട്ടു.

2025-ല്‍ സൂര്യകുമാര്‍ യാദവിന് ബാറ്റിംഗില്‍ അത്ര നല്ല കാലമായിരുന്നില്ല. 19 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 13.62 ശരാശരിയില്‍ 218 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു അര്‍ധസെഞ്ച്വറി പോലും ആ വര്‍ഷം സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നില്ല. എന്നാല്‍ അടുത്തിടെ ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യ, 242 റണ്‍സുമായി പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കി.

ഈ പ്രകടനമാണ് ബ്രെറ്റ് ലീയെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. ”ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഫോം വെച്ച് നോക്കുമ്പോള്‍, ഇവിടുത്തെ പിച്ചുകള്‍ അദ്ദേഹത്തിന് അനുയോജ്യമായ രീതിയിലായിരിക്കും ഒരുക്കുക. ബാറ്റര്‍മാരെ അമ്പരപ്പിക്കാനും കുഴപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശൈലിക്ക് പറ്റിയ സാഹചര്യമാണിത്. എല്ലാം അദ്ദേഹത്തിന് അനുകൂലമായി ഒത്തുവന്നിരിക്കുകയാണ്, ഇത് അദ്ദേഹത്തിന്റെ തന്നെ ലോകകപ്പായിരിക്കും.” ലീ പറഞ്ഞു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ കുറിച്ചും ലീം സംസാരിച്ചു.

മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇത്തവണത്തെ ലോകകപ്പില്‍ നിര്‍ണായക സ്വാധീനമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ”വിക്കറ്റുകള്‍ വരുണിന് അനുകൂലമായിരിക്കും. ബാറ്റര്‍മാരെ കുഴപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ലോകകപ്പില്‍ വലിയ ചര്‍ച്ചയാകും. ഇത് വരുണിന്റെ ലോകകപ്പായിരിക്കും.” ലീ പറഞ്ഞു. നിലവില്‍ ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമനാണ് 34-കാരനായ വരുണ്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റും താരം വീഴ്ത്തിയിരുന്നു.

ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യതകളെക്കുറിച്ചും ഫൈനലിനെ കുറിച്ചും ലീ സംസാരിച്ചു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരായിരിക്കും സെമി ഫൈനലിസ്റ്റുകളെന്നാണ് ലീ പറയുന്നത്. ന്യൂസിലന്‍ഡ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയേക്കാമെന്നും ലീ വ്യക്തമാക്തി. ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാകും പോരാട്ടമെന്നും, ഒടുവില്‍ മിച്ചല്‍ മാര്‍ഷിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ കിരീടം ഉയര്‍ത്തുമെന്നുമാണ് ലീയുടെ പ്രവചനം. ‘എന്നോട് വെറുപ്പ് തോന്നരുത്, എന്റെ ഹൃദയം ഓസ്ട്രേലിയക്കൊപ്പമാണ്, അവര്‍ ജയിക്കും’ എന്ന് അദ്ദേഹം പറഞ്ഞു.