വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണത്തിനു പിന്നാലെ സൈനികനടപടിയുടെ ലക്ഷ്യമടക്കം പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് എട്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ സൈന്യം ആയുധം താഴെ വച്ചു കീഴടങ്ങണമെന്നും ഇറേനിയൻ ഭരണകൂടത്തെ വീഴ്ത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു.
“കീഴടങ്ങുക, അല്ലെങ്കിൽ മരണ”മെന്ന അന്ത്യശാസനം ഇറാൻ വിപ്ലവഗാർഡിനും യുഎസ് പ്രസിഡന്റ് നൽകി. ഇറേനിയൻ നാവികസേനയെ ഇല്ലാതാക്കും. ഇറാൻ തങ്ങളുടെ ആണവപദ്ധതി പുനർനിർമിക്കാൻ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പെട്ടെന്നു കടക്കാൻ യുഎസിനെ പ്രേരിപ്പിച്ചതെന്നും ട്രംപ് വിശദീകരിച്ചു.
അമേരിക്കയിൽ എത്താൻ കഴിയുന്ന മിസൈലുകൾ ഇറാൻ വികസിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഎസിൽ എത്തുന്ന മിസൈലുകൾ ഇറാൻ നിർമിക്കുന്നതുവരെ കാത്തിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരേ വലിയ ആക്രമണം തുടങ്ങിയതായി സ്ഥിരീകരിച്ചുകൊണ്ടാണ് യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇറാനെ ആണവായുധം നേടാൻ അനുവദിക്കാനാകില്ല. ഭീകരശക്തി ആണവായുധം നേടുന്നത് ലോകത്തിനും അമേരിക്കയ്ക്കും ഗുണകരമല്ല. അതുകൊണ്ടാണ് ആക്രമണം തുടങ്ങിയത്.
ഇറാനുമായി ഒരു സമാധാന കരാറിൽ എത്താൻ എല്ലാ ശ്രമവും നടത്തി. പക്ഷേ, ഇറാൻ സഹകരിച്ചില്ല. സമാധാനത്തിനുള്ള എല്ലാ അവസരവും ഇറാൻ നിരാകരിക്കുകയാണു ചെയ്തത്. ഈ ആക്രമണം അമേരിക്കയുടെ സ്വയരക്ഷയ്ക്കായിട്ടാണ്. ആക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.



