കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഫോൺ കോളുകൾക്ക് മറുപടി നൽകാത്ത പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെപ്പോലെയുള്ള “സാധാരണ കിങ്കരന്മാർക്ക്” (Minions) താങ്കളെ ബന്ധപ്പെടാൻ പാകത്തിന് അല്പം താഴേക്ക് വരണമെന്ന് കോടതി പരിഹാസരൂപേണ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നേരിട്ട് മാപ്പ് പറയാനും കോടതി നിർദ്ദേശിച്ചു.
മാൽഡ ജില്ലയിൽ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഒരു സംഘം ആളുകൾ തടഞ്ഞുവെച്ച (ഘെരാവോ) സംഭവത്തിലാണ് കോടതി ബംഗാൾ ഭരണകൂടത്തെ വിളിച്ചുവരുത്തിയത്. എന്തുകൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോളുകൾ എടുക്കാതിരുന്നത് എന്ന ചോദ്യത്തിന്, തന്റെ ഫോൺ അതീവ സുരക്ഷയുള്ള ഒന്നാണെന്നും ആ സമയത്ത് താൻ വിമാനയാത്രയിലായിരുന്നു എന്നുമാണ് ചീഫ് സെക്രട്ടറി മറുപടി നൽകിയത്. ഇതിൽ പ്രകോപിതനായ ജസ്റ്റിസ് ബാഗ്ചി, “ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പോലും ബന്ധപ്പെടാൻ കഴിയാത്തത്ര സുരക്ഷയാണോ താങ്കളുടെ ഫോണിനുള്ളത്?” എന്ന് ചോദിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി കോടതിയിൽ പരസ്യമായി മാപ്പപേക്ഷിച്ചു.
മാൽഡയിൽ വനിതകൾ അടക്കമുള്ള ജുഡീഷ്യൽ ഓഫീസർമാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവം ഭരണസംവിധാനത്തിന്റെ പൂർണ്ണ പരാജയമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. സംസ്ഥാന ഭരണകൂടവും പോലീസും വേണ്ടവിധം ഉണർന്നു പ്രവർത്തിക്കാത്തതും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്താത്തതുമാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് കോടതി കുറ്റപ്പെടുത്തി. യഥാർത്ഥ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ബ്ലോക്ക് ഓഫീസിനുള്ളിൽ തടഞ്ഞുവെച്ചത്. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ഈ സംഭവം ഗൗരവകരമാണെന്ന് കോടതി വിലയിരുത്തി.



