നാലു വയസുകാരി പീഡനത്തിനിരയായ കേസ് കൈകാര്യം ചെയ്ത രീതിയിൽ ഗുരുഗ്രാം പോലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി സുപ്രീം കോടതി. പോലീസിന്റെ അശ്രദ്ധവും വിവേകശൂന്യവുമായ അന്വേഷണം അതിജീവിതയായ കുട്ടിയെ കൂടുതൽ മാനസികാഘാതത്തിലേക്ക് തള്ളിയിട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരുടെ മനോഭാവത്തെ ചോദ്യം ചെയ്ത കോടതി, പോലീസിന് പോക്സോ നിയമത്തിലെ വ്യവസ്ഥകളെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് കുറ്റപ്പെടുത്തി. 

രണ്ടു മാസം മുമ്പ് ഗുരുഗ്രാം സെക്ടർ 54 ലെ ഒരു സൊസൈറ്റിയിൽ രണ്ട് വനിതാ വീട്ടുജോലിക്കാരും അവരുടെ പുരുഷ കൂട്ടാളിയും ചേർന്ന് നാലു വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോടതി രൂക്ഷ വിമർശനമുന്നയിച്ചതെന്ന് വാർത്താ ഏജൻസിയായ പി.‌ടി.‌ഐ റിപ്പോർട്ട് ചെയ്തു.