സര്‍ക്കാര്‍ പദ്ധതിയിലെ തുക വകമാറ്റിയെന്ന് വ്യക്തമാക്കുന്ന സിപിഎം കത്തിലെ പരാമര്‍ശങ്ങളില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പിബിക്ക നല്‍കുന്ന പരാതി തന്നെ പരസ്യമാകുന്ന സാഹചര്യം ഉണ്ടായത് സിപിഎമ്മില്‍ പലതും ചീഞ്ഞ് നാറുന്നതിന്റെ ഭാഗമാണ്.പാര്‍ട്ടി നേതാക്കള്‍ മലയാളി പ്രവാസി വ്യവസായിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നത്. സംസ്ഥാന സെക്രട്ടറിയെ കുറിച്ചും പരാതി ഉയര്‍ന്നിരിക്കുകയാണ്.

കത്തിലെ പരാതി സിപിഎമ്മിന്റെ പാര്‍ട്ടികാര്യങ്ങള്‍ സംബന്ധിച്ച ആക്ഷേപം മാത്രമല്ലെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് വലിയ തുക സിപിഎം നേതാക്കള്‍ക്കും അവരുടെ നിയന്ത്രണത്തിലുള്ളവര്‍ക്കും വേണ്ടി വകമാറ്റി ചെലവാക്കിയെന്നതാണ് ആക്ഷേപം. അത് ഗൗരവമുള്ളതാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.സിപിഎം നേതാക്കള്‍ സംശയത്തിന്റെ നിഴലിലാണ്. സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാനും സ്വാധീനിക്കാനും സിപിഎം നേതാക്കള്‍ ഇടപെടുന്നത് പുതിയകാര്യമല്ല. അതിപ്പോള്‍ ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.