അഹമ്മദാബാദ്: പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യംചെയ്ത അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഷെഹ്റ ടൗണിലെ സ്കൂളിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് പ്രിലിമിനറി പരീക്ഷയ്ക്കെത്തിയ മുഹമ്മദ് ഖാൻ അൻസാരിയാണ് വനിതാ ഇൻവിജിലേറ്ററെ മർദിച്ചത്.
ജനുവരി 24 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വൈകിയെത്തിയ വിദ്യാർഥിയോട് ഇൻവിജിലേറ്റർ കാര്യം തിരക്കി. ഉടനെ വീട്ടിൽ ആരും തന്നോട് ഒന്നും ചോദിക്കാറില്ലെന്നും തന്നെ ചോദ്യം ചെയ്യാൻ നീ ആരാണെന്നും ചോദിച്ച് അധ്യാപികയുടെ കവിളിൽ അടിക്കുകയും തള്ളിയിടുകയും ക്ലാസ് മുറിയിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു.
ഇതേത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേ ദിവസം തന്നെ, പ്രതിയുടെ പിതാവ് അധ്യാപകനോടും ഇൻ-ചാർജ് പ്രിൻസിപ്പലായ വിപുല്‍ പഥക്കിനോടും ക്ഷമാപണം നടത്തിയതായി റിപ്പോർട്ടുണ്ട്.
എന്നാൽ, ജനുവരി 27ന് വിദ്യാർഥി തന്റെ പിതാവിനും ഒരു കൂട്ടം ആളുകൾക്കുമൊപ്പം സ്കൂൾ പരിസരത്ത് തിരിച്ചെത്തി, ഒറ്റയ്ക്ക് താമസിക്കുന്ന അധ്യാപികയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഇതിനു പിന്നാലെ അധ്യാപികയുടെ പരാതിയിൽ ഫെബ്രുവരി മൂന്നിന് പോലീസ് കേസെടുക്കുകയും വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ വെള്ളിയാഴ്ച ജാമ്യത്തിൽ വിട്ടയച്ചു.



