കണ്ണൂർ: സന്ദർശക പാസ് ഇല്ലാതെ രോഗിയെ കാണാൻ എത്തിയ യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു. പാസ് ഇല്ലാത്തതിനാൽ ഇവരെ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെ കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് സംഭവം.
സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനത്തിന് പിന്നാലെ മെഡിക്കൽ കോളജ് വളപ്പിലെ പോലീസ് ഔട്ട്പോസ്റ്റിന്റെ വാതിലുകളും ഇവർ അടിച്ചുതകർത്തു. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പോലീസ് തെരച്ചിൽ തുടങ്ങി. മർദനമേറ്റ കുഞ്ഞിമംഗലം സ്വദേശി കജേഷ് കുമാർ ചികിത്സതേടി.



