സ്പേസ് എക്‌സ് ക്രൂ-11 ദൗത്യസംഘം കാലാവധി തീരും മുൻപേ മടങ്ങിയത് തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണെന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ കമാൻഡറായിരുന്ന മൈക്ക് ഫിൻകെ സ്‌ഥിരീകരിച്ചു. മൈക്ക് ഫിൻകെ, സെന കാർഡ്‌മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരടങ്ങുന്ന സംഘം ജനുവരി പകുതിയോടെയാണ് ഭൂമിയിലേക്ക് മടങ്ങിയത്.

യാത്രികൻ്റെ ആരോഗ്യപരമായ കാരണങ്ങളാൽ ഒരു ദൗത്യം നാസ പകുതിക്ക് വച്ച് നിർത്തുന്നത് ചരിത്രത്തിൽ ആദ്യമായാണ്. തനിക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്‌ഥത പരിഹരിക്കാൻ സഹപ്രവർത്തകരും നാസയിലെ ഡോക്‌ടർമാരും മികച്ച സഹായം നൽകിയെന്ന് മൈക്ക് ഫിൻകെ പറഞ്ഞു. നിലയത്തിൽ ലഭ്യമല്ലാത്ത ആധുനിക മെഡിക്കൽ ഇമേജിങ് പരിശോധനകൾക്കായി ഭൂമിയിലേക്ക് മടങ്ങാൻ നാസ തീരുമാനിക്കുകയായിരുന്നു. ബഹിരാകാശ യാത്ര ഒരു വലിയ പദവിയാണെന്നും എന്നാൽ ചിലപ്പോൾ നമ്മൾ മനുഷ്യരാണെന്ന് അത് ഓർമിപ്പിക്കുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

സ്വകാര്യതാ നയം മൂലം രോഗവിവരങ്ങൾ വെളിപ്പെടുത്താൻ നാസ തയ്യാറായിരുന്നില്ല. മൈക്ക് ഫിൻകെയും തൻ്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല. നിലവിൽ അദ്ദേഹം ഹൂസ്‌റ്റണിലെ ജോൺസൺ സ്പേസ് സെൻ്ററിൽ വിശ്രമത്തിലാണ്. ജനുവരി 8ന് നാസ ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും, വ്യക്‌തിയുടെ സ്വകാര്യത മാനിച്ച് രോഗബാധിതൻ ആരാണെന്നോ, അസുഖം എന്താണെന്നോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. വരും ദൗത്യങ്ങളുടെ സുരക്ഷയ്ക്കും ആസൂത്രണത്തിനും ഈ സംഭവം നാസയ്ക്ക് നിർണായക പാഠമായിരുന്നു.