കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിനായി സമഗ്ര ചട്ടക്കൂട് രൂപീകരിക്കാൻ യുഎഇ വിദ്യാഭ്യാസ-മാനവവികസന, സമൂഹ വികസന സമിതികൾ പ്രവർത്തനം ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും അതിന് വ്യക്തമായ ചട്ടക്കൂടുകൾ അനിവാര്യമാണെന്നും ശൈഖ് അബ്ദുല്ല വ്യക്തമാക്കി. വേഗത്തിൽ പുരോഗമിക്കുന്ന സാങ്കേതിക മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതും ഭാവി തലമുറയ്ക്ക് സുരക്ഷിതവും സമതുലിതവുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നതുമായ സംവിധാനങ്ങളായിരിക്കണം ചട്ടക്കൂടുകൾ.

ഘട്ടം ഘട്ടമായി അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള നടപ്പാക്കൽ തന്ത്രം രൂപീകരിക്കണം. പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പ്രവേശനനിയന്ത്രണങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ വളർച്ചാഘട്ടങ്ങൾ അനുസരിച്ചുള്ള പ്രത്യേക സംവിധാനങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സമൂഹമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് സമൂഹബോധം ശക്തിപ്പെടുത്താനും വിവിധ മേഖലകളുടെ ഏകോപിത ഇടപെടൽ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളണം. സാമൂഹിക, സാങ്കേതിക, വിദ്യാഭ്യാസ, സുരക്ഷാ, മാധ്യമ, ആരോഗ്യ മേഖലകളുടെ സഹകരണത്തോടെ ഉത്തരവാദിത്വപരമായ സാങ്കേതിക ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സമതുലിത ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യോഗം വിലയിരുത്തി.  കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസ നയങ്ങളും പാഠ്യപദ്ധതികളും വികസിപ്പിക്കൽ, വിദ്യാർഥികളുടെ മാനദണ്ഡപരമായ മൂല്യനിർണയ ഫലങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയായി.