എറ്റെർണോ എന്ന കത്തോലിക്കാ ടെലിവിഷൻ ചാനലിൽ “എറ്റേണൽ ഫാദർ” എന്ന പരിപാടിയിൽ ബ്രസീലിയൻ രണ്ടു സന്യാസിനിമാർ പങ്കെടുത്ത ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സന്യാസിനിമാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ‘ബീറ്റ് ബോക്സിങ്’ ചെയ്യുന്ന ഇവർ വളരെയധികം പ്രത്യേകതയുള്ളവരാണ്. ബീറ്റ്ബോക്സിംഗ് എന്നത് തൊണ്ട ഉപയോഗിച്ച് താളവാദ്യങ്ങളും മറ്റ് ശബ്ദ ഇഫക്റ്റുകളും അനുകരിക്കുന്ന ഒരു സംഗീത കലാരൂപമാണ്.
കോപിയോസ റെഡെൻകാവോ സഭയിലെ അംഗങ്ങളായ സി. മാരിസെലെ കാസിയാനോയും സി. മാരിസ ഡി പോളയും ഷോയുടെ അവതാരകനായ ഡീക്കൺ ജിയോവാനി ബാസ്റ്റോസിനൊപ്പം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വെറുമൊരു ബീറ്റ് ബോക്സിങ് എന്നതിലുപരിയായി ഇവർ അല്പം സ്പെഷ്യലാണ്. കാരണം ഇവരുടെ പാട്ടിന്റെ വരികൾ ദൈവവിളിയെക്കുറിച്ചുള്ളതാണ്. സന്യാസ ജീവിതത്തിലേക്കുള്ള ക്ഷണം എന്ന നിലയിലാണ് അവർ ഈ വരികൾ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് വരാനിരിക്കുന്ന സന്യാസ പരിശീലന കേന്ദ്രത്തിനു പരസ്യം നൽകുന്നതിനാണ് സി. മാരിസെലെ അവരുടെ അപ്രതീക്ഷിത പ്രകടനത്തിന് തുടക്കമിട്ടത്.
“ആ നിമിഷം വളരെ യാദൃശ്ചികമായിരുന്നു” – സി. മാരിസെലെ പറഞ്ഞു. “കാരണം സി. മാരിസയോടൊപ്പം, ഒരു ബീറ്റ് തുടങ്ങിയാൽ, അവർ നൃത്തം ചെയ്യും. ഞാൻ പാടാനും ബീറ്റ്ബോക്സിംഗും പരിചയിച്ച ആളാണ്, അതിനാൽ ഞങ്ങൾക്ക് അത് വളരെ ലളിതവും, യാദൃശ്ചികവുമായിരുന്നു, അതേസമയം ബ്രസീലിന് പുറത്ത് പോലും അത് വൈറലായത് കാണുമ്പോൾ വളരെ അദ്ഭുതകരമായി തോന്നും.”
ആസക്തിയെ ചെറുക്കാൻ യുവാക്കളെ സഹായിക്കുന്ന ചികിത്സാ സമൂഹങ്ങൾ സൃഷ്ടിക്കുക എന്ന അവരുടെ ദൗത്യത്തെക്കുറിച്ച് ഈ സിസ്റ്റർമാരുടെ സഭയുടെ വെബ്സൈറ്റ് ഉൾക്കാഴ്ച നൽകുന്നു. സംഗീതമെന്ന ശക്തമായ മാധ്യമത്തിലൂടെ, പ്രത്യേകിച്ച് സന്യാസ ജീവിതത്തിലേക്ക് മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനായി ഇവർ വൊക്കേഷൻ പ്രമോട്ടർമാരായും പ്രവർത്തിക്കുന്നു.
സി. മാരിസെലിന്റെ എട്ട് ഗാനങ്ങളുള്ള ആൽബമായ ‘സെലിബ്രേറ്റ് ദി റിഡംപ്ഷൻ’ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ തന്നെയും നാല് ഗാനങ്ങൾ ഒറിജിനൽ കോമ്പോസിഷനുകളാണ്. വിശുദ്ധ കുർബാനയ്ക്ക് മുൻപിൽ പ്രാർഥിക്കുമ്പോൾ അവരുടെ ഉള്ളിലേയ്ക്ക് വന്ന ഗാനങ്ങളായിരുന്നു അവയെല്ലാം. “ബീറ്റ്ബോക്സിംഗ്, നൃത്തം, പാട്ടുകൾ എന്നിവയെല്ലാം നമ്മൾ പ്രവർത്തിക്കുന്ന ആളുകളുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്” സി.- മാരിസെലെ പറയുന്നു.