അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി, ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. മൂന്ന് തവണ മാറ്റിവെച്ച ആക്സിയം 4 ദൗത്യം ഈ മാസം 10 ന് വീണ്ടും വിക്ഷേപണം നടത്തും. രണ്ടാഴ്ച ബഹിരാകാശത്ത് ചിലവഴിച്ച ശേഷമാകും ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തുക. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന്റെ ഫലമായുണ്ടാകുന്ന Ax-4 ന്റെ ഭാഗമാണ് ഈ ദൗത്യം. 

മോശം കാലാവസ്ഥയും ബഹിരാകാശ പേടകത്തിന്റെ അന്തിമ തയ്യാറെടുപ്പുകളും കാരണമാണ് യാത്ര മാറ്റിവെച്ചത്.ഫാൽക്കൺ 9 റോക്കറ്റിന്റെയും ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെയും കാലാവസ്ഥാ പ്രവചനവും ഗതാഗത പ്രക്രിയയും കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് നാസ, സ്‌പേസ് എക്‌സ് ടീമുകൾ അറിയിച്ചു.  സ്‌പേസ് എക്‌സിന്റെ 53-ാമത്തെ ഡ്രാഗൺ ദൗത്യമായിരിക്കും എക്‌സ്-4 ദൗത്യം. 15-ാമത്തെ മനുഷ്യ ബഹിരാകാശ ദൗത്യവും 48-ാമത്തെ ഐഎസ്‌എസ് യാത്രയുമാണിത്.