ന്യൂയോർക്ക്: യുഎസിലെ ലൂസിയാനയിലുണ്ടായ വെടിവയ്പ്പിൽ എട്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വയസിനും പതിനാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അക്രമിയായ ഷമർ എൽക്കിന്സിനെ പോലീസ് വധിച്ചു.
കൊല്ലപ്പെട്ടവരിൽ ഏഴു പേരും അക്രമിയുടെ കുട്ടികളാണ്. മറ്റൊരാൾ ഇയാളുടെ ബന്ധുവിന്റെ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു. രണ്ട് വീടുകളിലായാണ് പ്രതി ആക്രമണം നടത്തിത്.
ആദ്യം സ്വന്തം വീട്ടിൽ വെടിവയ്പ്പ് നടത്തിയ അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. ആക്രമണത്തിൽ പത്തുപേർക്ക് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
വെടിവയ്പ്പിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത് രക്ഷപെട്ട പ്രതിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു. 2024 ജനുവരിക്കുശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.



