മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിയിലേക്ക് വെടിയുതിർത്ത കേസിൽ ഷൂട്ടർ ദീപക് ശർമ ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി.
ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് മുംബൈ പോലീസ് ഇവരെ പിടികൂടിയത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ 12.45 നായിരുന്നു ആക്രമണം. ആകെ ഒന്പതു വെടിയുണ്ടകളാണ് വസതിയിൽനിന്നു കണ്ടെടുത്തത്. ഇവയിൽ അഞ്ചെണ്ണം ദീപക് ശർമ വെടിയുതിർത്തതാണെന്നു പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ആകെ പിടിയിലായത്. നാലുപേർ അക്രമിസംഘത്തിനു സഹായം ചെയ്തവരാണ്. വെടിവയ്പിന്റെ ഉത്തരവാദിത്വം അധോലോക ക്രിമിനൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗം ശുഭം ലോൻകർ ഏറ്റെടുത്തിരുന്നു.
ലോൻകർ ഒളിവിലാണ്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകം, ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയിലെ വെടിവയ്പ് എന്നീ കേസുകളിലെ മുഖ്യപ്രതികൂടിയാണ് ശുഭം ലോൻകർ.



