പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും മറ്റ് 285 പേർക്കുമെതിരായ രാജ്യദ്രോഹക്കേസിൽ കുറ്റം ചുമത്തുന്നതിനായുള്ള വാദം കേൾക്കുന്നത് ഫെബ്രുവരി 9-ലേക്ക് മാറ്റി ധാക്ക കോടതി ഉത്തരവിട്ടു. ബുധനാഴ്ചയായിരുന്നു കേസിൽ കോടതി പുതിയ തീയതി നിശ്ചയിച്ചത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് ഷെയ്ഖ് ഹസീനക്കും അവാമി ലീഗ് പ്രവർത്തകർക്കുമെതിരെയുള്ള കുറ്റം.
ധാക്ക സ്പെഷ്യൽ ജഡ്ജ് കോടതി-9 ലെ ജഡ്ജി മുഹമ്മദ് അബ്ദുസ് സലാമാണ് പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ 286 പ്രതികളിൽ ഷെയ്ഖ് ഹസീന ഉൾപ്പെടെ 259 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർ ഹാജരാകാത്ത സാഹചര്യത്തിൽ വിചാരണ അസാന്നിധ്യത്തിൽ (in absentia) തുടരും. ഒളിവിലുള്ള പ്രതികൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ഉത്തരവിട്ടിരുന്നു.



